കൊച്ചി: എലത്തൂർ ട്രെയിൻ തീവെപ്പുകേസിൽ എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻ.ഐ.എ. കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. യു.എ.പി.എ. ചുമത്തിയ കുറ്റപത്രത്തിൽ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. ഷാരൂഖ് സെയ്ഫിയുടേത് ജിഹാദി പ്രവർത്തനമാണെന്ന് കുറ്റപത്രം വിശദീകരിക്കുന്നു. ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തത് ഇയാളെ തിരിച്ചറിയാതിരിക്കാനാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ജനങ്ങളെ ഭീതിയിലാക്കുക എന്നതായിരുന്നു ഷാരൂഖ് സെയ്ഫിയുടെ ലക്ഷ്യം. ഓൺലൈൻ വഴി പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപ്രചാരകരെയടക്കം ഇയാൾ പിന്തുടർന്നിരുകയും നിരന്തരമായി ഇവരുടെ പ്രസംഗങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സ്വയമേയാ ആണ് ഇയാൾ കൃത്യം ചെയ്യാൻ തീരുമാനിച്ചത്. കൊലപാതകമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി-1 കോച്ചിന് പ്രതി തീവെക്കുകയായിരുന്നു. സംഭവത്തിൽ ഒരു കുഞ്ഞടക്കം മൂന്നുപേർക്ക് ജീവൻ നഷ്ടമാകുകയും ഒമ്പത് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റെയിൽവേ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.