മലപ്പുറം: മസ്‌ക്കറ്റിൽനിന്നും കൊണ്ടുവന്ന മിക്സിക്കു അമിതഭാരം. സംശയം തോന്നി പരിശോധിച്ചപ്പോൾ മിക്സിക്കുള്ളിൽ സിലിണ്ടർ ആകൃതിയിലുള്ള സ്വർണ്ണ തകിട്. കരിപ്പൂർ വിമാനത്തവളം വഴി മിക്സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1399.400 ഗ്രാം സ്വർണം. ഇതിന് പുറമെ മലാശയത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാളും ഇന്നു കരിപ്പൂരിൽ പിടിയിലായി.

ദമാമിൽ നിന്നും കരിപ്പൂർ വിമാനത്തവളം വഴിയെത്തിയ മലപ്പുറം സ്വദേശി അമീർ പടയങ്കണ്ടി (40)യാണു മലാശയത്തിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. സംശയംതോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി ചോദ്യംചെയ്തോടെ ഇയാളുടെ മലാശയത്തിൽ ഒളിപ്പിച്ച 1070.240 ഗ്രാം ഭാരമുള്ള നാലു ക്യാപ്സൂൾ സ്വർണം കണ്ടെടുക്കുകയായിരുന്നൂ.

മസ്‌കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് റയീസിനെ (28)യാണു മിക്സിക്കുള്ളിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. കോഴിക്കോട് നിന്നെത്തിയ ഡി.ആർ.ഐ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെക്ക് ഇൻ ചെയ്ത ബാഗേജ് പരിശോധിച്ചപ്പോൾ ഒരു ജ്യൂസ് എക്‌സ്ട്രാക്ടർ അസാധാരണമായി ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്നു ജ്യൂസ് എക്‌സ്ട്രാക്ടറിന്റെ അടിത്തട്ടിൽ അധികമായി സിലിണ്ടർ ആകൃതിയിലുള്ള അറ്റാച്ച്‌മെന്റ് ഘടിപ്പിച്ചിരിക്കുന്നത് കണ്ടെത്തി.

തുടർന്നു ജ്യൂസ് എക്‌സ്ട്രാക്റ്റർ പൊളിച്ചുമാറ്റി. സിലിണ്ടർ ആകൃതിയിലുള്ളത് മുറിച്ച് തുറന്നതിനാൽ 1399.400 ഗ്രാം സിലിണ്ടർ ആകൃതിയിലുള്ള സ്വർണ്ണ തകിട് കണ്ടെത്തുകയായിരുന്നു. രണ്ടു കേസുകളുടെ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.