കോഴിക്കോട്: പൂജയുടെ മറവിൽ പണം തട്ടിയ പൂജാരിയെയും സഹായിയേയും തടവിലാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ സ്വദേശി കളത്തിങ്ങൽ ജാഫറലിയാണ് അറസ്റ്റിലായത്. കുടുംബത്തിന് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകാൻ നടത്തിയ പൂജയുടെ മറവിൽ എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സേലം സ്വദേശിയായ പൂജാരിയേയും സഹായിയേയുമാണ് ജാഫർ തടവിലാക്കിയത്. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് മോചിപ്പിച്ചിരുന്നു. പണം തിരികെ കിട്ടാനാണ് ഇവരെ തടവിലാക്കിയത്.

കൊണ്ടോട്ടിയിലെ കന്നുകാലി കച്ചവടക്കാരനായ ജാഫറലി സുഹൃത്ത് വഴിയാണ് സേലം സ്വദേശിയായ പൂജാരിയെ പരിചയപ്പെടുന്നത്. വീട്ടിൽ പൂജ നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് ജാഫറലിയെ പൂജാരി വിശ്വസിപ്പിച്ചു. ജനുവരിയിൽ കൊണ്ടോട്ടിയിലെത്തിയ പൂജാരി ജാഫറലിയുടെ വീട്ടിലും കന്നുകാലി തൊഴുത്തിലും പൂജ നടത്തി. ലക്ഷങ്ങളാണ് പൂജ നടത്താനായി ഇയാൾ വാങ്ങിയിരുന്നത്. പല വട്ടം പൂജ നടത്തിയിട്ടും കടം കൂടിയതല്ലാതെ സാമ്പത്തികമായി ഒരു മെച്ചവുമുണ്ടായില്ല. ഇതോടെയാണ് ജാഫർ പൂജാരിക്കെതിരെ തിരിഞ്ഞത്.

കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ ജാഫറലി പൂജ നടത്താനെന്ന് പറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ച പൂജാരിയേയും സഹായിയേയും കൊണ്ടോട്ടിയിലേക്ക് വിളിച്ചു വരുത്തി. ശേഷം ഇരുവരേയും തടവിലാക്കുകയും പൂജ നടത്താനെന്ന പേരിൽ പല തവണയായി വാങ്ങിയ എട്ടു ലക്ഷത്തോളം രൂപ തിരികെ കിട്ടിയാൽ ഇയാളെ മോചിപ്പിക്കാമെന്ന് സേലത്തുള്ള ഭാര്യയെ വിളിച്ചറിയിച്ചു.

പിന്നാലെ ഭാര്യ മലപ്പുറം എസ് പിക്ക് നൽകിയ പരാതി നൽകുകയായിരുന്നു. ഇതോടെ പൊലീസെത്തി പിറ്റേ ദിവസം തന്നെ പൂജാരിയേയും സഹായിയേയും മോചിപ്പിച്ചു. ഒളിവിലായിരുന്ന ജാഫറലിയെ കരിപ്പൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാഫറലിയുടെ സഹായികളായ രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.