പുളിക്കീഴ്: കടപ്രയിൽ പൊലീസ് സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം. രണ്ു പൊലീസുകാർക്ക് പരുക്കേറ്റു. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൂന്ന് ആഴ്ച മുൻപ് കടപ്രയിലെ തിയറ്ററിനു മുൻപിൽ നടന്ന ആക്രമണത്തിന്റെ തുടർച്ചയാണിത്. വീടിനു നേരെ ആക്രമണം നടക്കുന്നെന്ന വിവരം അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടകളെ പിൻതുടർന്നതോടെ ഇവർ പൊലീസിനെ ആക്രമിക്കുക ആയിരുന്നു.

പുളിക്കീഴ് സ്റ്റേഷനിലെ സിപിഒമാരായ എം.എസ്.സന്ദീപ്, ജി.അനൂപ് എന്നിവർക്കാണ് പരുക്കേറ്റത്. സന്ദീപിന്റെ ഇടതു കൈവിരൽ ഒടിഞ്ഞു. സംഭവത്തിൽ തൃക്കൊടിത്താനം മാമ്മൂട് പനത്തിൽ നിബിൻ ജോസഫ് (35), ഫാത്തിമാപുരം അമ്പാട്ട് ആർ. കണ്ണൻ (27), ഫാത്തിമപുരം പുതുപ്പറമ്പിൽ അൻസൽ റഹ്‌മാൻ (25) എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ നിബിൻ ജോസഫിന്റെ ഭാര്യാമാതാവ് കുമാരിയും (55) പ്രതിയാണ്.

പരുമല തിക്കപ്പുഴ മലയിൽ തോപ്പിൽ ജയന്റെ വീട്ടിൽ മാരകായുധങ്ങളുമായി മൂന്നംഗ സംഘം ആക്രമിക്കാനെത്തിയെന്ന വിവരമറിഞ്ഞാണ് ഞായർ വൈകിട്ട് 4ന് എസ്‌ഐ ഷിബു പി.സാമിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയത്. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പൊലീസിനെ കണ്ട് ഓടി. പിന്തുടർന്ന പൊലീസിനു നേരെ ഇവർ ആക്രമണം നടത്തി. ഇതിനിടയിലാണ് രണ്ടു പേർക്കു പരുക്കേറ്റത്.

നിബിനെ സംഭവസ്ഥലത്തു നിന്നു പിടികൂടി. എന്നാൽ മറ്റു രണ്ടു പേർ കടന്നു കളഞ്ഞു. വീണ്ടും രാത്രി 10ന് കണ്ണനും അൻസലും ബൈക്കിൽ ജയന്റെ വീട് ആക്രമിക്കാനെത്തി. ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന എസ്‌ഐ ജെ. ഷെജിമിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടി. നിബിനും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും മാന്നാർ, കടപ്ര ഭാഗത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്നു. ഈ വിവരം പൊലീസിനു നൽകിയതിന്റെ പേരിൽ ജയന്റെ മകൻ ജയസൂര്യയുമായി നിബിനുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.