കടുത്തുരുത്തി: സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടതിന് പിന്നാലെ ബസ് റോഡിന് നടുവിൽ നിർത്തിയിട്ടിട്ട് ഡ്രൈവർ ഇറങ്ങി ഓടി. ഇതേ തുടർന്ന് കോട്ടയം - എറണാകുളം റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. വളരെ തിരക്കുള്ള കടുത്തുരുത്തി മാർക്കറ്റ് ജംക്ഷനിലാണ് സംഭവം. ഇന്നലെ വൈകിട്ട് കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഇബിഎസ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടത്.

അപകടം ഉണ്ടായ ഉടനെ ബസ് റോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളയുകയായിരുന്നു. തുടർന്ന് മണിക്കൂറുകളോളം ടൗണിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. സ്‌കൂട്ടർ യാത്രികനെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളരെ തിരക്കുള്ള സമയമായതിനാൽ സെൻട്രൽ ജംക്ഷൻ കടന്നും വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായി. പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചു. ബസിലെ യാത്രക്കാർ പിന്നീട് മറ്റൊരു ബസിൽ കയറി പോകുകയായിന്നു.