ഷാർജ: മരിച്ചതിനുശേഷമാണ് ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതൽ തിരിച്ചറിഞ്ഞതെന്നും അദ്ദേഹമായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും മകൾ അച്ചു ഉമ്മൻ പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഉമ്മൻ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.ചൊവ്വാഴ്ച ഉമ്മൻ ചാണ്ടിയുടെ എൺപതാം ജന്മദിനമായിരുന്നു. ഈ ദിനത്തിൽ അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ ഓർമകളാണ് പങ്കുവയ്ക്കാനുള്ളത്. അദ്ദേഹം ആരായിരുന്നെന്നും എന്തായിരുന്നെന്നും ജനങ്ങൾ കൂടുതൽ മനസ്സിലാക്കിയ ദിവസങ്ങളാണ് കടന്നുപോയത്. അപ്പയുടെ ജീവിതം ജനങ്ങൾക്കിടയിലായിരുന്നു, അദ്ദേഹം ഒരുപാട് പുസ്തകങ്ങളൊന്നും വായിക്കുന്ന ആളായിരുന്നില്ല. അറിവ് നേടിയത് ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയായിരുന്നു.

ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച അറിവ് മറ്റുള്ളവരിലേക്ക് പകർത്താനും ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ആ ജീവിതം ഏറ്റവും മനോഹരമായി കാലം സാക്ഷി എന്ന ആത്മകഥയിലൂടെ സണ്ണിക്കുട്ടി ഏബ്രഹാം രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികൾ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. അത്തരം പ്രതിസന്ധികൾ ഇല്ലാതാക്കാൻ എളുപ്പവഴികൾ സ്വീകരിക്കാമായിരുന്നിട്ടും അത്തരം വഴികളൊന്നും ഉമ്മൻ ചാണ്ടി സ്വീകരിച്ചില്ലെന്നതാണ് ആ ജീവിതത്തെ വേറിട്ടുനിർത്തുന്നത്.

ആദർശം വിട്ടുകൊണ്ട് ഉമ്മൻ ചാണ്ടി എന്ന നേതാവ് മുന്നോട്ടു പോയിരുന്നില്ല. അതായിരിക്കാം അദ്ദേഹത്തിന് ഒട്ടേറെ തിക്താനുഭവങ്ങൾ നേരിടേണ്ടിവന്നത്. വേട്ടയാടലുകൾക്കും ചതികൾക്കും ഉമ്മൻ ചാണ്ടി വിധേയനാകേണ്ടി വന്നിട്ടുണ്ട്. വൈകിയാണെങ്കിലും സത്യം തിരിച്ചറിയപ്പെടുമെന്ന വിശ്വാസം അവസാനം വരെ അദ്ദേഹം വച്ചുപുലർത്തിയിരുന്നു. താൻ നിരപരാധിയാണെന്ന റിപ്പോർട്ട് കയ്യിൽകിട്ടിയ ശേഷമാണ് ഉമ്മൻ ചാണ്ടി എന്ന ജനനേതാവ് ഈ ലോകം വിട്ടുപോയതെന്നും മകൾ അച്ചു ഉമ്മൻ പറഞ്ഞു. ഇനിയും ഉമ്മൻ ചാണ്ടിക്ക് നീതി ലഭിക്കേണ്ടതുണ്ട്, വൈകിയാണെങ്കിലും ആ നീതി ലഭിക്കുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.

ഷാർജ എക്സ്പോ സെന്ററിലെ റൈറ്റേഴ്‌സ് ഫോറത്തിൽ ബുധനാഴ്ച വൈകീട്ടായിരുന്നു പ്രകാശനം. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ആസാ ഗ്രൂപ്പ് ചെയർമാൻ സി.പി. സാലിഹിന് നൽകിയായിരുന്നു പ്രകാശനം നിർവ്വഹിച്ചത്. 'കാലം സാക്ഷി' എഴുതിയ മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം, പുന്നക്കൻ മുഹമ്മദാലി എന്നിവർ സംസാരിച്ചു.