മാവേലിക്കര: മദ്യപിക്കാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാർ വാക്കേലേത്ത് വീട്ടിൽ രാജൻ (48) ആണ് അറസ്റ്റിലായത്. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതിന് അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.

നവംബർ 20ന് വൈകിട്ട് മൂന്ന് മണിയോടുകൂടി വെട്ടിയാറുള്ള ഇവരുടെ വീട്ടിലാണ് സംഭവം. രാജൻ അമ്മ ശാന്തയോട് മദ്യപിക്കുവാൻ പണം ആവശ്യപ്പെടുകയും നൽകാത്തതിലുള്ള ദേഷ്യം കാരണം അതിക്രൂരമായി ഉപദ്രവിക്കുകയും ആയിരുന്നു. മുൻപും പല പ്രാവശ്യം ഇയാൾ മാതാപിതാപിതാക്കളെ ഉപദ്രവിച്ചിട്ടുണ്ട്. പലപ്പോഴും നാട്ടുകാർ ഇടപെട്ടാണ് രാജനെ പിൻതിരിപ്പിച്ചിരുന്നത്. അമ്മ ശാന്തയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവേ ഒളിവിൽ പോയിരുന്ന പ്രതിയെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

ചെങ്ങന്നൂർ ഡിവൈ.എസ്‌പിയുടെ നിർദ്ദേശാനുസരണം കുറത്തികാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സി.വി. ബിജു, എഎസ്ഐ മാരായ രാജേഷ് ആർ.നായർ, രജീന്ദ്രദാസ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.