കണ്ണൂർ : ഷവർമ്മ ലഭിക്കാത്തതിൽ പ്രകോപിതരായി തളിപറമ്പ് നഗരത്തിലെ കോഫി ഷോപ്പ് രണ്ടംഗ സംഘം അടിച്ചു തകർത്തു. സയ്യിദ് നഗറിൽ പ്രവർത്തിക്കുന്ന സ്പിന്നി കഫെ എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമം നടന്നത്. വ്യാഴാഴ്‌ച്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.

കടയുടെ ഷട്ടർ താഴ്‌ത്താൻ ഒരുങ്ങുവെ എത്തിയ രണ്ടു പേർ ഷവർമ്മ ആവശ്യപ്പെടുകയായിരുന്നു. തീർന്നെന്ന് ജീവനക്കാർ പറഞ്ഞപ്പോൾ ഇവർ കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളം കുടിച്ചു കൊണ്ടിരിക്കെ കടയുടെ അകത്തേക്ക് കടന്ന സംഘം തുടർന്ന് എന്താടാ ഷവർമ്മ വേഗം തീർന്നു പോയത് എന്നു പറഞ്ഞ് കടയിലെ വാൾ ഗ്‌ളാസും സാധനങ്ങളും അടിച്ചു തകർത്തതായി കടയുടമ പി.പി.മുഹമ്മദ് കുഞ്ഞി പറഞ്ഞു.

ഇതു ചോദ്യം ചെയ്ത കടയിലെ ജീവനക്കാരൻ അബുവിന് മർദ്ദനമേറ്റിട്ടുണ്ട്. ഇതിനിടെ ചില്ലിൽ ഇടിച്ചപ്പോൾ കൈ മുറിഞ്ഞു അക്രമികളിലൊരാളുടെ കൈ മുറിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. അക്രമവിവരമറിഞ്ഞ് വ്യാപാരി നേതാകളായ കെ.എസ്. റിയാസ്, വി താജുദ്ദീൻ എന്നിവർ സ്ഥലത്തെത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇവർ പൊലിസിനോട് ആവശ്യപ്പെട്ടു.