തെിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. കരമന- കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര മൂന്നുകല്ലിന്മൂട്ടിനു സമീപം ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അപകടം ഉണ്ടായത്. ഇരു ബസിലെയും ഡ്രൈവർമാരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും നിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻവശം പൂർണമായി തകർന്നു. തിരുവനന്തപുരത്തു നിന്നു നാഗർകോവിലിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയ ഫാസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. ഇരു ബസിലെയും ഡ്രൈവർമാരായ അനിൽ കുമാർ, എം.എസ്.സുനി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ബസിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും അഗ്‌നിശമന സേനയെത്തി ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ബസിലെ കണ്ടക്ടർമാരായ ജി.ധന്യ, രാജേഷ് എന്നിവർക്കും പരുക്കുണ്ട്.

മൂന്നുകല്ലിന്മൂട്ടിലിനു സമീപം വളവ് കഴിഞ്ഞെത്തുമ്പോഴാണ് അപകടം. റോഡിലെ വെളിച്ചക്കുറവും അപകടത്തിന് ഇടയാക്കിയെന്നാണു സൂചന. വൻശബ്ദം കേട്ട് ഓടിക്കൂടിയവരാണ് അപകടത്തിൽപ്പെട്ട ബസിൽ ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. പിന്നാലെ അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.