കൽപ്പറ്റ: മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പന്തീരങ്കാവ് പെരുമണ്ണ സ്വദേശി അറസ്റ്റിൽ. നേരത്തെ ചോദ്യംചെയ്ത് വിട്ടയച്ചയാളെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ നാലിന് മുത്തങ്ങ ചെക്‌പോസ്റ്റിൽ 98 ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്ത കേസിൽ പന്തീരാങ്കാവ് പെരുമണ്ണ പട്ടരുമറ്റത്തിൽ അബ്ദുൽഗഫൂറിനെയാണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജിമ്മി ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.

കേസിൽ നേരത്തെ അറസ്റ്റിലായ ഫാസിർ എന്നയാൾ അഞ്ചുമാസമായി റിമാന്റിലാണ്. അബ്ദുൽ ഗഫൂറിനെ വിട്ടയച്ചെങ്കിലും ഫാസിറുമായി ഇയാൾക്കുള്ള പങ്കിനെ കുറിച്ച് ഉദ്യോഗസ്ഥർ വിശദമായി അന്വേഷിക്കുകയായിരുന്നു. ഫാസിറിന്റെയും അബ്ദുൽഗഫൂറിന്റെയും ഫോൺ വിളികളുടെയും ടവർ ലൊക്കേഷനുകളുടെയും വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

അബ്ദുൽ ഗഫൂറിന്റെയും ഭാര്യയുടെയും ബാങ്ക് ഇടപാടുകളും പരിശോധനക്ക് വിധേസമാക്കി. തുടരന്വേഷണത്തിലാണ് ഫാസിറും അബ്ദുൾഗഫൂറും ഒരുമിച്ചാണ് ബെംഗലുരുവിൽ എത്തിയതെന്നും മടിവാളയിൽ മുറിയെടുത്ത് പരസ്പരധാരണയോടെ തന്നെയാണ് എം.ഡി.എം.എ വാങ്ങിയതെന്നും കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനും മറ്റുമായി ഫാസിറിന് അബ്ദുൽഗഫൂർ സാമ്പത്തിക സഹായം നൽകിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. തുടർന്നാണ് അബ്ദുൽഗഫൂറിനെ അറസ്റ്റ് ചെയ്തത്.