തൊടുപുഴ: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞു. ഇത്തവണ കാലവർഷം പിശുക്കു കാണിച്ചപ്പോൾ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും കുറയുകയായിരുന്നു. റൂൾ കർവ് പരിധി അവസാനിച്ച നവംബർ 30 വരെ ഏറ്റവും ഉയർന്ന സംഭരണശേഷിയായ 2403 അടിവരെ വെള്ളം ശേഖരിക്കാൻ സാധിക്കുമായിരുന്നെങ്കിലും 2362.60 അടി മാത്രമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 57 ശതമാനമാണിത്.

കഴിഞ്ഞ 100 വർഷത്തിനിടയിൽ മഴ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ കാലവർഷമായിരുന്നു ഇത്തവണത്തേത്. തുടർച്ചയായി രണ്ടു വർഷം അഞ്ചു തവണ തുറന്ന ഇടുക്കി അണക്കെട്ട് ഈ വർഷം ഒരു തവണപോലും തുറന്നില്ല. 54 ശതമാനമാണ് ഇടുക്കി ജില്ലയിൽ മഴക്കുറവ്. ഇതുമൂലം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതോടെയാണു ജലനിരപ്പും കുറഞ്ഞത്.

2018ലെ മഹാപ്രളയത്തിനു ശേഷം ഇതുവരെ ഏഴു തവണയാണു ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കു വിട്ടത്. എന്നാൽ ഇത്തവണ കാലവർഷം ചതിച്ചതോടെ ജലനിരപ്പ് ഗണ്യമായി കുറയുക ആയിരുന്നു. അവസാനമായി വെള്ളം പുറത്തേക്കു വിട്ടശേഷം ഇന്ന് 478 ദിവസം പൂർത്തിയാകും.