കൊല്ലം: ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളുമായി മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഓരോ ആനയ്ക്കും ഉടമയുടെ ഡേറ്റാ ബുക്കിന്റെ പകർപ്പ് ഓരോ എഴുന്നള്ളത്തിനു മുൻപും ഹാജരാക്കണം. ഒരു ദിവസം ആറുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല. പകൽ 11 മണിക്കും ഉച്ചയ്ക്ക് 3.30-നും ഇടയിലുള്ള സമയം എഴുന്നള്ളിക്കാൻ പാടില്ല. തുടങ്ങി ഒട്ടേറ നിബന്ധനകളാണ് മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവിലുള്ളത്.

മൃഗസംരക്ഷണ, വനം വകുപ്പുകൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകും. ആനകൾ ഉൾപ്പെടുന്ന പുതിയ പൂരങ്ങൾക്ക് അനുവാദം നൽകില്ല. 2020 വരെ രജിസ്റ്റർ ചെയ്തവയ്ക്കാണ് അനുമതി.

നിബന്ധനകൾ
*പകൽ 11 മണിക്കും ഉച്ചയ്ക്ക് 3.30-നും ഇടയിലുള്ള സമയം എഴുന്നള്ളിക്കാൻ പാടില്ല.
*ഒരു ദിവസം ആറുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല.
*ഒരുദിവസം പരമാവധി രണ്ടു പ്രാവശ്യം നാലുമണിക്കൂർവീതം എഴുന്നള്ളിക്കാം.
*രാത്രി ഉപയോഗിച്ച ആനകളെ വീണ്ടും അടുത്ത പകൽ എഴുന്നള്ളിക്കരുത്.
*എല്ലാവരും ആനകളിൽനിന്ന് മൂന്ന് മീറ്റർ മാറിനിൽക്കണം.
*പാപ്പാന്മാർ ഒഴികെ ആരും ആനകളെ സ്പർശിക്കാൻ പാടില്ല.
*ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളും 72 മണിക്കൂർ സമയത്തേക്ക് 25 ലക്ഷം രൂപയ്‌ക്കെങ്കിലും കമ്മിറ്റി ഇൻഷുർ ചെയ്യണം.
*പാപ്പാന്മാർ മദ്യപിച്ച് ജോലിക്കെത്തരുത്. പൊലീസിന്റെ പരിശോധനയ്ക്ക് വിധേയരാകണം.
*ആനകളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ *ഡി.എഫ്.ഒ.മാരിൽനിന്ന് വാഹന പെർമിറ്റ് എടുത്തിരിക്കണം.
*25 വർഷം മുൻപ് ആചാരപ്രകാരം നടത്തിയിട്ടുള്ള ആനയോട്ടം മാത്രമേ ഇനി അനുവദിക്കൂ.
*തലപ്പൊക്കമത്സരംപോലുള്ള ചടങ്ങുകൾ അനുവദിക്കില്ല.
*15-ൽ കൂടുതൽ ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവങ്ങൾ നടത്താൻ മതിയായ സ്ഥലമുണ്ടോയെന്നും പരിശോധിക്കും.