കൊല്ലം: ട്യൂഷനു പോകവേ, ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹെൽമറ്റ് കൊണ്ട് ആക്രമിച്ചശേഷം കമ്മലുകൾ ഊരിയെടുത്തുവെന്ന 14 വയസ്സുകാരിയുടെ പരാതി കളവോ? സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

രാവിലെ ആറരയോടെ റോഡിൽ ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ ആദ്യം കാണുന്നതു അതുവഴി പോയ പത്രവിതരണക്കാരനാണ്. വിളിച്ചിട്ട് അനക്കമില്ലാത്തതിനെത്തുടർന്നു നാട്ടുകാരെ വിളിച്ചുകൂട്ടി. പിന്നാലെ മാതാപിതാക്കൾ ഓടിയെത്തി കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ട്യൂഷനു പോകുമ്പോൾ സ്‌കൂട്ടറിലെത്തിയവർ ആക്രമിച്ചെന്നും കമ്മൽ ഊരിയെടുത്തെന്നുമാണ് ആശുപത്രിയിൽ വച്ചു കുട്ടി പൊലീസിനു നൽകിയ മൊഴി. തലയ്ക്കടിച്ചു വീഴ്‌ത്തിയെന്നും തറയിൽ കമിഴ്ന്നു വീണപ്പോൾ കാലുകളിൽ ചവിട്ടിപ്പിടിച്ചു കമ്മലുകൾ ഊരിയെടുത്തെന്നും പറയുന്നു.

സ്‌കൂട്ടർ നിർത്തി 2 പേർ കാത്തു നിൽക്കുകയായിരുന്നുവെന്നും കയ്യിൽ പിടിച്ചു വലിച്ചു വണ്ടിയിൽ കയറാൻ നിർബന്ധിച്ചുവെന്നും മൊഴിയിലുണ്ട്. പൊലീസ് സ്ഥലം അരിച്ചുപെറുക്കുകയും വാഹന പരിശോധന വ്യാപകമാക്കുകയും ചെയ്തു. സിസിടിവി ക്യാമറകളും പരിശോധിച്ചു. എന്നാൽ കുട്ടി പറയുന്ന സമയത്ത് അതുവഴി ബൈക്കുകളൊന്നും പോയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

മാനസിക സംഘർഷത്തെത്തുടർന്നു കുട്ടി ഇങ്ങനെ മൊഴി നൽകിയതാകാമെന്ന് കൊട്ടാരക്കര ഡിവൈഎസ്‌പി ജി.ഡി.വിജയകുമാർ പറയുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംഭവം നടന്നതാണെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണു കുട്ടിയുടെ കുടുംബം,