തിരുവനന്തപുരം: മണ്ണ് ഭൂമാഫിയ സംഘത്തിൽ നിന്നു പണം കൈപ്പറ്റി എന്ന റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.യ്ക്കും എഎസ്ഐ.യ്ക്കും സസ്‌പെൻഷൻ. എസ്.എച്ച്.ഒ. ഇതിഹാസ് താഹ, എഎസ്ഐ. വിനോദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിൽ ഇരുവരും പണം കൈപ്പറ്റിയെന്നു തെളിഞ്ഞതിനു പിന്നാലെയാണ് സസ്‌പെൻഷൻ.

ഇരുവരുടേയും ഫോൺകോളുകൾ അടക്കം പരിശോധിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്. നെയ്യാറ്റിൻകര ഡിവൈ.എസ്‌പി. അമ്മിണിക്കുട്ടനായിരുന്നു അന്വേഷണച്ചുമതല. റേഞ്ച് ഐ.ജി. നിശാന്തിനിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയതിനു പിന്നാലെയാണ് ആരോപണവിധേയരായ എസ്.എച്ച്.ഒ., എഎസ്ഐ. എന്നിവരെ സസ്‌പെൻഡ് ചെയ്തത്. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണും ഫോൺകോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും വീഡിയോകോളുകളും അന്വേഷണസംഘം പരിശോധിച്ചിരുന്നു.

പോത്തൻകോട് എസ്.എച്ച്.ഒ.യ്ക്കും എഎസ്ഐ.യ്ക്കും എതിരേയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. മണ്ണ്, മണൽ മാഫിയയിൽനിന്നു പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ കഴിഞ്ഞദിവസം രണ്ടുപേർക്കുമെതിരേ അന്വേഷണം നടത്തിയിരുന്നു. പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തിയ അന്വേഷണസംഘം പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥർക്കു പണം നൽകിയതിനെപ്പറ്റിയുള്ള സംഘത്തിന്റെ ഫോൺ സംഭാഷണം പുറത്തായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ആരോപണവിധേയനായ എഎസ്ഐ.യെ മുൻപും ആരോപണത്തിന്റെ പേരിൽ സ്ഥലംമാറ്റിയിരുന്നു. വാട്സാപ്പ് വഴിയാണ് ഉദ്യോഗസ്ഥർ മണ്ണ് മാഫിയസംഘവുമായി ബന്ധപ്പെടുന്നത്.