തലശ്ശേരി: മലയോര കർഷകർ നേരിടുന്ന വന്യജീവി ആക്രമണം വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപം മൂലമാണെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്നും അദ്ദേഹം കോട്ടയത്ത് ആവശ്യപ്പെട്ടു.

വന്യജീവികൾ ജനവാസ മേഖലയിലിറങ്ങിയ ഘട്ടത്തിൽ യാതൊരു മുന്നറിയിപ്പും ഉദ്യോഗസ്ഥർ നൽകുന്നില്ല. കൃത്യ വിലോപം നടത്തിയാലും ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യജീവന് സർക്കാർ വിലയിടുന്നത് 10 ലക്ഷം രൂപ മാത്രമാണ്.

സർക്കാരിന്റെ പണമല്ല കർഷകന് വേണ്ടത് അവന്റെസ്വത്തിനും ജീവനും സുരക്ഷിതത്വം വേണമെന്നും കർഷകർ എത്ര മുറവിളി കൂട്ടിയാലും അവർ അസംഘടിതരാണെന്നതിനാലാണ് ഈ അവഗണനയെന്നും ബിഷപ് പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണനേതൃത്വങ്ങൾ വിഷയത്തിൽ കൃത്യമായ നിലപാട് എടുക്കണം എന്നും മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.