വയനാട്: ഹർത്താലിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാക്കം, ഭഗവതിപറമ്പിൽ വീട്ടിൽ ബാബു(47), പാടിച്ചിറ, മരക്കടവ്, ഉറുമ്പിൽകരോട്ട് വീട്ടിൽ ഷെബിൻ തങ്കച്ചൻ(32), പാടിച്ചിറ, മരക്കടവ്, ഉറുമ്പിൽ കരോട്ട് വീട്ടിൽ ജിതിൻ 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.  ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

 ന്യായവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ വിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. വനംവകുപ്പിന്റെ വാഹനം തകർത്തതുമായി ബന്ധപ്പെട്ട് പുൽപ്പള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പുൽപ്പള്ളിയിലെ സംഘർഷം കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 283,143,147,149 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് കേസ്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.