കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കാർ തടഞ്ഞുനിർത്തി യുവാവിനെ മർദ്ദിച്ച് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. അജ്മൽ, അശ്വിൻ, അമാൻ റോഷൻ, മുഹമ്മദ് നസീം എന്നിവരെയാണ് മൈസൂരിൽ നിന്ന് ബത്തേരി പൊലീസ് പിടികൂടിയത്.

ജനുവരി 30 നാണ് കേസിന്നാസ്പദമായ സംഭവമുണ്ടായത്. രാത്രി കോളിയാടി സ്വദേശി നിഖിലും കൂടുംബവും സഞ്ചരിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. നിഖിലിന്റെ കാർ പ്രതികൾ സഞ്ചരിച്ച കാറിന് മുന്നിൽ കയറിയതാണ് വൈരാഗ്യത്തിന് കാരണമായത്.

കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള പ്രതികളുടെ ശ്രമം തടസപ്പെട്ടത് വൈരാഗ്യം കൂട്ടുകയായിരുന്നു. തുടർന്നായിരുന്നു കാർതടഞ്ഞു നിർത്തിയുള്ള മർദ്ദനവും കവർച്ചയും. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും.