ആലപ്പുഴ: വില്പനക്കായി വച്ചിരിക്കുന്ന മുന്തിയ ഇനം ബൈക്കുകള്‍ ഉടമസ്ഥരുടെ കൈയില്‍ നിന്നും മോഷ്ടിച്ച് മറിച്ചു വില്‍ക്കുന്ന യുവാവ് അറസ്റ്റില്‍. ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തുകയും ഓടിച്ചു നോക്കുന്നതിനായി ഉടമസ്ഥരുടെ കൈയ്യില്‍ നിന്നും വാങ്ങുകയും ചെയ്ത ശേഷം തിരികെ കൊണ്ടുവരാതെ മറിച്ച് വില്‍ക്കുകയായിരുന്നു രീതി. ആലപ്പുഴ കുറത്തികാട് പൊലീസാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്.

കോട്ടയം കുറിച്ചി വില്ലേജില്‍, കുറിച്ചി മുറിയില്‍, ഇത്തിത്താനം വിഷ്ണു ഭവനത്തില്‍ വിഷ്ണുവിനെയാണ് (31) പൊലീസ് പിടികൂടിയത്. ഉമ്പര്‍നാട് സ്വദേശി യദു കൃഷ്ണന്‍ എന്നയാളുടെ സ്‌കൂട്ടര്‍ വില്ക്കാനുണ്ടെന്ന് അറിഞ്ഞ പ്രതി വാട്‌സാപ്പ് മുഖേന യദുവിനെ ബന്ധപ്പെട്ട ശേഷം പിന്നാലെ വീട്ടിലെത്തി. വാഹനം ഓടിച്ചു നോക്കുന്നതിനായി വാങ്ങിയെങ്കിലും തിരികെ കൊണ്ടുന്നില്ല. തുടര്‍ന്ന് ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ് പി കെ എന്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ കുറത്തികാട് പൊലീസ് നടക്കിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ ഒട്ടേറെ വാഹനങ്ങള്‍ കടത്തിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.