തിരുവനന്തപുരം : ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യവിസ്മയമായ അവതാർ 2 വിന് കേരളത്തിൽ വിലക്കില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ. ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കില്ലെന്ന ഫിയോക്കിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് ലിബർട്ടി ബഷീർ രംഗത്തെത്തിയത്.

ചിത്രം പ്രദർശിപ്പിക്കില്ലെന്ന വാർത്ത കേരളത്തിലെ ചലച്ചിത്ര പ്രേമികളെ നിരാശരാക്കിയിരുന്നു. സമൂഹമാധ്യമത്തിലടക്കം വൻ പ്രതിഷേധമാണ് ഫിയോക്കിന്റെ തീരുമാനത്തിനെതിരെ ഉയർന്നത്.തങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സിനിമ കണ്ടോളാം എ്ന്നു തുടങ്ങി അവതാർ ഇറക്കിയില്ലെങ്കിൽ നിങ്ങളുടെ തിയേറ്ററിൽ ഇനി മുതൽ സിനിമ കാണണോ എന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് വരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ചിത്രത്തിന് വിലക്കില്ലെന്ന പ്രതികരണവുമായി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ രംഗത്ത് വന്നത്.ഈ മാസം 16 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.തിയേറ്റർ കളക്ഷന്റെ 60 ശതമാനം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിച്ചതോടെ സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്നാണ് തിയേറ്ററുടമകൾ അറിയിച്ചിരിക്കുന്നത്.

തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നത്.50-55 ശതമാനമാണ് സാധാരണഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു.റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു.ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.

തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനമാണ് അവതാർ 2 വിന് ലഭിക്കുക.ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.

2009 ലാണ് അവതാർ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്.ലോകസിനിമയുടെ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യൺ ഡോളർ) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല.ഒന്നാം ഭാഗത്തിന്റെ വരവിന് ശേഷം നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് കഴിഞ്ഞാണ് 2000 കോടി മുതൽമുടക്കിൽ അവതാർ; ദ വേ ഓഫ് വാട്ടർ പ്രദർശനത്തിനെത്തുന്നത്.