കൊച്ചി: കക്കുകളി നാടകം നിരോധിക്കണമെന്ന് ഓർത്തഡോക്‌സ് സഭയും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതസൗഹാർദം തകർക്കാനാണ് ശ്രമമെന്നും മനുഷ്യനെ ഒന്നിപ്പിക്കേണ്ട കല ഭിന്നിപ്പിക്കാനുള്ള മാർഗമാക്കി ഉപയോഗിക്കരുതെന്നും സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു

സർക്കാരിനെ പ്രതിഷേധം മാധ്യമങ്ങളിലൂടെ അറിയിക്കുന്നു. പ്രത്യേക മതവിഭാഗങ്ങളെ മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം വഴി ലക്ഷ്യം വെക്കുന്നത് എന്താണ്. മനുഷ്യനെ ഒന്നിപ്പിക്കേണ്ട കല മനുഷ്യനെ ഭിന്നിപ്പിക്കരുതെന്നും സഭ ആവശ്യപ്പെട്ടു. നാടകം സന്യാസ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണെന്നും സഭ വ്യക്തമാക്കി.

കക്കുകളി നാടകം കേരളത്തിൽ നിരോധിക്കണമെന്ന് കെസിബിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നാടകം ക്രൈസ്തവ സന്യാസിനികളെ അവഹേളിക്കുന്നതാണെന്നും കേരളത്തിൽ നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി കെസിബിസി അദ്ധ്യക്ഷൻ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. ക്രൈസ്തവ സന്യാസ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കക്കുകളി നാടകത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം നാടക വിവാദവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെ പരാതി കിട്ടിയെന്നും സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ലെന്നും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി. കക്കുകളി നാടകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മതമൈത്രി ദുർബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പ്രതികരിച്ചു. നാടകമായാലും സിനിമയായാലും ഇതേ നിലപാടാണെന്നും ദ കേരള സ്റ്റോറി സിനിമയുടെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. കക്കുകളി നാടകത്തിൽ വിശ്വാസികൾക്ക് എതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു.