കോട്ടയം: മാധ്യമങ്ങളുടെ വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഭരണകർത്താക്കൾ തയ്യാറാവണമെന്നും അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും മുൻ രാജ്യസഭ സ്പീക്കറും കോൺഗ്രസ് നേതാവുമായ പി ജെ കുര്യൻ.

ഭരണഘടന പ്രകാരം എല്ലാ വ്യക്തികൾക്കും തുല്യ മൗലിക അവകാശമാണുള്ളത്. വിമർശനങ്ങളിൽ കാര്യമുണ്ടെങ്കിൽ അത് ഭരണകർത്താക്കൾ ആയാലും അംഗീകരിക്കണം. മാധ്യമങ്ങൾ വിമർശിക്കുമ്പോൾ ഭരണ കർത്താക്കൾ അവരെ വേട്ടയാടുന്നത് ശരിയല്ല. ആ നിലപാടിനോട് യോജിക്കാനും കഴിയില്ല.

വേദിയിലുണ്ടായിരുന്ന മന്ത്രി അഹമ്മദ് ദേവർ കോവിലിന് നേരെ തിരിഞ്ഞ്, 'മന്ത്രി കൂടി കേൾക്കേണ്ട കാര്യമാണ് ' എന്ന ആമുഖത്തോടെയാണ് പി ജെ കുര്യൻ നിലപാട് വ്യക്തമാക്കിയത്.

പ്രസ്സ് അസ്സോസിയേഷന്റെയും വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്റെയും അങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുമായും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സ്വാതന്ത്ര്യവും നിയന്ത്രണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാന്നി അങ്ങാടി പി ജെ റ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്തു. പുറത്ത് വരുന്ന വാർത്തകൾ ശരിയോ തെറ്റോ എന്ന കാര്യം സ്ഥിരീകരിക്കാൻ കഴിയാത്ത രീതിയിൽ മാധ്യമരംഗം മാറിയിയെന്നും സോഷ്യൽ മീഡിയ
വഴി ആരെയും അപകീർത്തിപ്പെടുത്താൻ ചില കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ടെന്നും ഈ പ്രവണത അനുവദിച്ച് നൽകാൻ പറ്റില്ലന്നും മന്ത്രി ഉൽഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.