തിരുവനന്തപുരം:ചാൻസലർ നിയമന കാര്യത്തിൽ മാറ്റം കൊണ്ടുവരണമെന്നുള്ള ആശയം നേരത്തേ തന്നെ യു.ഡി.എഫ് പറഞ്ഞിരുന്നതെന്ന് മന്ത്രി പി.രാജീവ്.ചാൻസിലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ദ്ധർ വേണമെന്നത് മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണെന്നാണ് മന്ത്രി പി.രാജീവ് വ്യക്തമാക്കിയത്.ഇതിനായി പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ആദ്യം അംഗീകരിച്ചത് ഉമ്മൻ ചാണ്ടി സർക്കാരായിരുന്നു. എന്നാൽ അന്നവർക്കത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും ഇന്നത് നടപ്പിലാക്കുമ്പോൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷം ഗവർണർക്ക് പകരം അതത് മേഖലയിലെ വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ ഇന്ന് യോഗം തീരുമാനിച്ചിരുന്നു.ഇതിനായി ഓർഡിനൻസ് കൊണ്ടു വരാനാണ് സർക്കാരിന്റെ തീരുമാനം.

ഗവർണർക്ക് പകരം വിദഗ്ദരെ ചാൻസലർമാരാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് സൂചന.സമാന സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒറ്റ വിസിയെ നിയമിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.വളരെ നാളുകളായി ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് മൂർച്ഛിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് സർക്കാർ കടക്കുന്നത്.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ കഴിഞ്ഞ ആഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങൾ സർക്കാരിന് അനുമതി നൽകിയിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമോപദേശങ്ങളും സർക്കാർ തേടിയിരുന്നു.

സുപ്രിംകോടതിയിലെ അഭിഭാഷകരുടെയും ഭരണഘടനാ വിദഗ്ധരുടെയും അടുത്തുനിന്നും ഇതിന്റെ ഭാഗമായി സർക്കാർ നിയമോപദേശങ്ങൾ തേടിയിരുന്നു.നിയമവിദഗ്ദരുടെ അഭിപ്രായത്തെ തുടർന്നാണ് ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്നാണ് സൂചന.