തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ വർധന തുടരാൻ മന്ത്രിസഭാ യോഗ തീരുമാനം. 81 താത്കാലിക ബാച്ചുകൾ അനുവദിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലെ ഗവ. സ്‌കൂളുകളിൽ 30 ശതമാനം സീറ്റ് വർധനവും കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവും ഉണ്ടാകും. 2021ൽ തുടങ്ങിയ താല്ക്കാലിക ബാച്ചുകൾ കഴിഞ്ഞ രണ്ടു വർഷവും ഉണ്ടായിരുന്നു. ഇത് ഈ വർഷവും തുടരും.

താൽക്കാലിക ബാച്ചുകൾ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നൽകി. 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്‌സ് ബാച്ചുകളും തുടരും.

താല്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുകളും കണ്ണൂർ കെ കെ എൻ പരിയാരം സ്മാരക സ്‌കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്‌സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉൾപ്പെടെയുള്ള 81 താൽക്കാലിക ബാച്ചുകളാണ് തുടരുക.

ആവശ്യപ്പെടുന്ന എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും.