മലപ്പുറം: മലപ്പുറം മണിമൂളിയിൽ നിന്ന് മുങ്ങിയ പോക്സോ കേസ്സിലെ പ്രതിയായ രണ്ടാനച്ഛനെ മധുരയിൽ നിന്ന് പൊക്കി വഴിക്കടവ് പൊലീസ്. പോക്സോ കേസ്സിലെ പ്രതിയായ മനുവിനെ( 42)യാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മധുര നാഗമലൈ പുതുക്കോട്ടെ എന്ന സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തത്.

2017 ൽ മലപ്പുറം ജില്ലാ ചൈൽഡ് ലൈനിന്റെ പരാതിയിലാണ് വഴിക്കടവ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പ്രതി കുമളിയിലുള്ള തന്റെ ആദ്യ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കാസർകോടുള്ള ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട ഭർതൃമതിയായ യുവതിയോടും മക്കളോടുമൊപ്പം മണിമൂളിയിൽ വാടകക്ക് താമസിച്ചു വരവെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി തന്റെ രണ്ടാം ഭാര്യക്ക് ആദ്യ ഭർത്താവിലുണ്ടായിരുന്ന മകളെ പീഡിപ്പിക്കുകയായിരുന്നു.

2017ൽ പ്രതി 55 ദിവസം മഞ്ചേരി സബ് ജയിലിൽ റിമാന്റിൽ കഴിയുകയും തുടർന്ന് ജാമ്യം ലഭിച്ചതിനെത്തുടർന്ന് മുങ്ങുകയുമായിരുന്നു. മണിമൂളിയിൽ നിന്ന് മുങ്ങിയ പ്രതി കാസർകോഡ്, മംഗലാപുരത്തെ ചെളിക്കുളം എന്നിവിടങ്ങളിൽ ഒളിവിടങ്ങളിൽ കഴിഞ്ഞ ശേഷമാണ് മധുരയിൽ ഐസ്‌ക്രീം വിൽപ്പനക്കാരനായി വ്യാജ വിലാസത്തിൽ ഒളിവിൽ കഴിഞ്ഞ് വരവെ ആണ് മധുരയിലെ നാഗമലൈ പുതുക്കോട്ടൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ മതികെട്ടാൻ ചേരിയിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് . ഐ.പി.എസിന്റെ നിർദേശത്തെ തുടർന്ന് നിലമ്പൂർ ഡി. വൈ. എസ്‌പി. സാജു.കെ.ഏബ്രഹാം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ പൊലീസുകാരായ റിയാസ് ചീനി, അനീഷ്. എം.എസ്, പ്രശാന്ത് കുമാർ .എസ്. എന്നിവരുമുണ്ടായിരുന്നു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.