മലപ്പുറം: 11 കാരിയെ റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ച കേസിൽ 49കാരന് 27 വർഷം കഠിന തടവും പിഴയും. മമ്പാട് പുള്ളിപ്പാടം കാരച്ചാൽ പൂളക്കപോയിൽ നെല്ലിക്കുത്ത് പ്രഭാകരനെ (49)യാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

27 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ജഡ്ജ് കെ.പി. ജോയി ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി.

2017, 2018 കാലഘട്ടങ്ങളിൽ കുട്ടിയെ വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി ഗൗരവതരമായ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ സംഭവത്തിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന ഭൂപേഷ്, സുനിൽ പുളിക്കൽ, സബ് ഇൻസ്‌പെക്ടർ റസിയ ബംഗാളത്ത് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പൊലീസ് ഇൻസ്‌പെക്ടർ ടി.എസ്. ബിനുവാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് കോടതിയിൽ ഹാജരായി.

വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.സി. ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. അതിജീവിതക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്കു നൽകും. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.