തിരുവനന്തപുരം: തൃശൂർ പൂരം പ്രതിസന്ധി ഉടൻ തീർന്നേക്കും. പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ. ദേവസ്വം പ്രതിനിധികളുമായടക്കം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായി യോഗം ചേരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും. തൃശൂർ പൂരം എക്‌സിബിഷൻ ഗ്രൗണ്ടിന് തറവാടക ഉയർത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമുണ്ടാകും.

കോൺഗ്രസും ബിജെപിയും വിഷയത്തെ രാഷ്ട്രീയമായി ചർച്ചയാക്കി. ചൊവ്വാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ പകൽപ്പൂരം ഒരുക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. പിന്നാലെ ബുധനാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ പ്രതിസന്ധി അവതരിപ്പിക്കാൻ പൂരം സംഘാടകരായ ദേവസ്വങ്ങൾ നീക്കം നടത്തുന്നുണ്ട്. മിനി പൂരമൊരുക്കാനുള്ള നീക്കം സുരക്ഷയെ തട്ടി തീരുമാനമാകാതെ നിൽക്കുകയാണ്. പതിനഞ്ച് ആനകളെ നിരത്തിയുള്ള മിനി പൂരത്തിന് അനുമതി ലഭിക്കാൻ ഇടയില്ല.

ആനകളെ കുറച്ച് മേള അകമ്പടിയിൽ പ്രധാനമന്ത്രിയെ വരവേൽക്കാനുള്ള സാധ്യതയും പാറമേക്കാവ് ദേവസ്വം തേടുന്നുണ്ട്. മഹിളകളുടെ മഹാ സംഗമത്തിൽ പ്രധാനമന്ത്രി പൂരത്തിനായി സഹായ പ്രഖ്യാപനം നടത്തുമോ എന്നതും ചർച്ചകളിലുണ്ട്. വ്യാഴാഴ്ച ഹൈക്കോടതിയിൽ നിലപാട് അറിയിക്കും വരെ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഇടത് നിലപാട്. അതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.