തിരുവനന്തപുരം: കണ്ണട വാങ്ങാൻ ചെലവായ 30500 രൂപ പൊതുഖജനാവിൽ നിന്നും അനുവദിച്ചതിനോട് പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ മന്ത്രി മൈക്ക് ഓഫ് ചെയ്തു. മന്ത്രി കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചത്.കഴിഞ്ഞ ഏപ്രിലിലാണ് മന്ത്രി കണ്ണടവാങ്ങിയത്. അപ്പോൾത്തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാൻ പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും പണം ലഭിച്ചിരുന്നില്ല, സാമ്പത്തിക പ്രതിസന്ധികാരണമായിരുന്നു ഇത്. ഇതിനെക്കുറിച്ച് പരാതി ഉയർന്നതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് പണം അനുവദിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് റിപ്പോർട്ട്.

ക്ഷേമപെൻഷനുകൾ ഉൾപ്പടെ നൽകാൻ സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ ഏറെ ബുദ്ധിമുട്ടുമ്പോൾ കണ്ണടവാങ്ങാൻ ചെലവായ കാശ് സർക്കാർ ചെലവിൽ ഉൾക്കാെള്ളിച്ച് എഴുതിയെടുത്തതിനെതിരെ പലകോണുകളിൽ നിന്നും ആക്ഷേപം ഉയരുന്നുണ്ട്.കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും കണ്ണടവാങ്ങാൻ മന്ത്രിമാർ സർക്കാർ ആനുകൂല്യം ഉപയോഗിച്ചിരുന്നു. അന്ന് സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ പുതിയ കണ്ണടയ്ക്ക് 49,900 രൂപ എഴുതിയെടുത്തത് ഏറെ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ 29000 രൂപയാണ് കണ്ണടവാങ്ങാൻ ചെലവാക്കിയത്.