കോഴിക്കോട്: വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയ സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനക്കുളം കിള്ളവയൽ ഒടിയിൽ അതുൽ (27) ആണ് പിടിയിലായത്. ഡിസംബർ 29 നായിരുന്നു സംഭവം. പുലർച്ച മൂന്നു മണിയോടെ മുചുകുന്ന് കിള്ള വയൽ ജയേഷിന്റെ വീട്ടിലാണ് വീട്ടിൽ മോഷണം നടന്നത്.

ജയേഷിന്റെ വിവാഹ പാർട്ടിക്കെത്തിയവർ നൽകിയ പണമടങ്ങിയ കവർ ഇട്ട പെട്ടിയാണ് കവർന്നത്. സി ഐ എൻ സുനിൽ കുമാർ, എസ് ഐ മാരായ എം എൻ അനുപ്, അരവിന്ദ്, എഎസ് ഐ രമേശൻ, സി പി ഒ ഗംഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അന്വേഷണത്തിനിടെ അഞ്ഞൂറോളം കവറുകൾ ചാക്കിൽ കെട്ടിയ നിലയിൽ സമീപത്തെ ഇടവഴിയിൽ നിന്നും ലഭിക്കുകയായിരുന്നു. ഈ കവറുകളിലെ പണം നഷ്ടപ്പെട്ടിരുന്നില്ല. ഇവിടെയെത്തിയ ആളുകളിൽ ഒരു ചെറുപ്പക്കാരന്റെ പെരുമാറ്റത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു.

യുവാവിന്റെ ഷൂവിലും പാന്റിലും ചെളിയും കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെളിവെടുപ്പിൽ പറമ്പിൽ കുഴിച്ചിട്ട 45,000 ത്തോളം രൂപ കണ്ടെത്തി.