തൊടുപുഴ: അലഞ്ഞ് തിരിഞ്ഞ് നടന്ന് നഗരവാസികൾക്ക് ഭീഷണിയായി മാറിയ നിരവധി കേസുകളിലെ പ്രതിയായ സ്ത്രീയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വർഷങ്ങളായി അനാഥയായി നഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്ന പന്നിമറ്റം തെക്കേൽ സെലീന(46) യയെ ആണ് തൊടുപുഴ ഡിവൈഎസ്‌പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ സ്ത്രീയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

നഗരത്തിൽ ഭിക്ഷാടനം നടത്തുന്നവരെയും അനാഥരായി നടക്കുന്നവരെയും പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസും സാമൂഹ്യനീതി വകുപ്പും ചേർന്ന് പദ്ധതി നടപ്പിലാക്കി വരികയാണ്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കൊലപാതകം, വധശ്രമം, പിടിച്ചുപറി ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഇവർ. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ആണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഇവർ ഏർപ്പെട്ടത്.

ഇത്തരത്തിൽ നഗരത്തിൽ ചുറ്റിത്തിരിഞ്ഞാൽ ഇവർ അതിക്രമത്തിന് ഇരയാകാനും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും സാധ്യതയുള്ളതിനാലുമാണ് ഇവരെ വനിത പൊലീസിന്റെ സഹായത്തോടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് ഡിവൈഎസ്‌പി എം.ആർ. മധുബാബു പറഞ്ഞു.

മുരിക്കാശ്ശേരി പടമുഖത്തെ സ്നേഹമന്ദിരത്തിലേക്ക് സെലീനയെ മാറ്റിയത്.