തിരുവനന്തപുരം: സനാതനധർമം സോഷ്യലിസത്തിനും കമ്യൂണിസത്തിനും മുകളിലാണെന്നും അതിനെ അന്ധവിശ്വാസമായി കാണുന്നവൻ വിവരദോഷിയാണെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി.

തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദുകോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്‌കരിക്കണമെന്ന കവി സച്ചിദാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെയാണ് ശ്രീകുമാരൻ തമ്പി ചടങ്ങിൽ ആഞ്ഞടിച്ചത്. സച്ചിദാനന്ദന്റെ പേരെടുത്ത് പറയാതെ 'സ്വയം പ്രഖ്യാപിത അന്തർദേശീയ കവി'യെന്നാണ് ശ്രീകുമാരൻ തമ്പി വിശേഷിപ്പിച്ചത്.

മധുസൂദനൻ നായരെയും കൈതപ്രത്തെയും തന്നെയും ബഹിഷ്‌കരിച്ചാൽ ഞങ്ങളുടെ കാര്യം വല്ലാതെ കഷ്ടത്തിലാകും. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതിലപ്പുറം മറ്റൊന്നുമില്ല. ആരൊക്ക ബഹിഷ്‌കരിച്ചാലും സനാതന ധർമം ഇല്ലാതാകില്ല.

ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി കിട്ടിയ കേരളീയർ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈന്ദവത സമ്പൂർണമാകണമെങ്കിൽ ജാതി ഇല്ലാതാകണമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. ആശംസാപ്രസംഗം നടത്തിയ മധുസൂദനൻ നായർ പരിപാടിയെക്കുറിച്ച് ഒന്നും മിണ്ടിയില്ല. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പങ്കെടുത്തില്ല.