ആര്യനാട്: ആശാരിയായി ജോലിക്ക് പോയിരുന്ന വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ പി.സുരേഷ് (49) രണ്ട് ദിവസമായി വീടിന് പുറത്തിറങ്ങുന്നില്ലയായിരുന്നു. എല്ലാത്തിനോടും ഭയം. ആരോ കൊണ്ട് പോകാൻ വരികയാണെന്നും വിടരുതെന്നും പറഞ്ഞ് ഇന്നലെ റൂമിൽ കയറി വാതിലടച്ചു. റൂമിൽ നിന്നും പുറത്തിറങ്ങാനുള്ള വിമ്മിഷ്ടവും മാനസിക വിഭ്രാന്തിയും കാരണം വീട്ടുകാരും സുരേഷിനെ കൂടുതൽ ശ്രദ്ധിച്ചിരുന്നു.

അതിനിടെ ഉടുമുണ്ട് കൊണ്ട് കുരുക്ക് ഉണ്ടാക്കി സുരേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ മുണ്ട് അറുത്ത് രക്ഷപ്പെടുത്തിയതിന് പിന്നാലെ അടുക്കളയിൽ കയറി കത്തിയെടുത്ത് സ്വയം കഴുത്തറുത്തു . . ഇന്നലെ വൈകിട്ട് ആണ് സംഭവം. കഴുത്ത് അറുക്കുന്നതിനിടെ മാതാവ് ഇന്ദിരയും സഹോദരി ഉഷയും ചേർന്ന് കത്തി പിടിച്ചു വാങ്ങി.ചോരയിൽ കുളിച്ചു നിന്ന സുരേഷ് മാനസിക വിഭ്രാന്തി കാരണം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കഴുത്തിന് ഗുരുതര പരുക്കേറ്റ സുരേഷിനെ ബലമായി തന്നെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴോടെ മരിച്ചു. വൈകിട്ട് മൂന്നോടെ വീടിന്റെ മുൻവശത്തെ മുറിയുടെ ജനലിൽ തൂങ്ങി മരിക്കാനാണ് ആദ്യം സുരേഷ് ശ്രമം നടത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ രക്ഷപ്പെടുത്തിയെങ്കിലും വൈകിട്ട് ആറിന് അടുക്കളയിൽ കയറി കഴുത്തറുത്തതായി ആര്യനാട് എസ്‌ഐ എൽ.ഷീന പറഞ്ഞു. സംഭവ സമയം ഭാര്യ ബിന്ദു സമീപത്തെ വീട്ടിൽ ആയിരുന്നു. കാർപെന്റർ തൊഴിലാളിയാണ്. മകൻ ദത്തൻ.