തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ പൊലീസ് കസ്റ്റഡിയിൽ. ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിനെന്ന പേരിൽ ടൈറ്റാനിയത്തിൽ എത്തിച്ചിരുന്നത് ശ്യാം ലാലാണ്. ടൈറ്റാനിയം തട്ടിപ്പിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ ശ്യാം ലാലിന് വേണ്ടി തെരച്ചിൽ നടത്തി വരികയായിരുന്നു.

ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പിന്റെ പ്രധാന ഇടനിലക്കാരായ ദിവ്യ നായർ അഭിലാഷ് എന്നിവരാണ് നേരത്തെ പിടിയിലായ പ്രതികൾ. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയും ഒളിവിലാണ്. ദിവ്യയും അഭിലാഷും മുഖേന വലയിലാവുന്ന ഉദ്യോഗാർത്ഥികളെ ശ്യാംലാൽ ശശികുമാരൻ തമ്പിയുടെ അടുത്താണ് എത്തിച്ചു നൽകിയിരുന്നത്. ശശികുമാറാണ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്തിരുന്നത്. ഇയാൾക്കായി പൊലീസെ തെരച്ചിൽ നടത്തി വരികയാണ്.