കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീ പിടുത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആളൊഴിഞ്ഞ ട്രെയിൻ ആയിരുന്നതിനാൽ ആർക്കും പരുക്കില്ല.

ട്രെയിനിന് തീയിട്ടതെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറയുന്നു. രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ നിർത്തിയിട്ടതാണ്. കോഴിക്കോട് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് ഇന്നലെയും തീപിടിത്തമുണ്ടായത്. സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ഹി. ട്രെയിനിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു.

ട്രെയിനിന് പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. തീ ഉയരുന്നത് റയിൽവേ ' ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്‌നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്‌പ്രസായി സർവീസ് നടത്തേണ്ടതാണ്.