കാസർകോട്:കാറിൽ ലഹരികടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിൽ.കുണ്ടംകുഴിയിൽ കാറിൽ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവാണ് ബേഡകം പൊലീസ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്.കുണ്ടംകുഴി കുമ്പാറത്തോട് എ ജെ ജിതിൻ (29), ബീംബുങ്കാൽ കെ വി മിഥുൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിതിൻ എസ് എഫ് ഐ ബേഡകം മുൻ ഏരിയാ സെക്രട്ടറിയാണ്.ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവരുടെ വാഹനത്തിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തിയത്.

ബെംഗളൂരുവിൽ നിന്ന് ബസിൽ സുള്ള്യയിൽ എത്തിച്ച കഞ്ചാവ് അവിടെ നിന്നും കാറിൽ കാസർകോട് കുണ്ടംകുഴിയിലേക്ക് കൊണ്ട് വരികയായിരുന്നു. എസ് ഐ എം ഗംഗാധരൻ, സിപിഒ. പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇതിനിടെ പാലക്കാട് മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. പാലക്കാട് വാളയാറിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്. മീൻ വണ്ടിക്കുള്ളിൽ 100 പാക്കറ്റുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നാണ് ഇവരുടെ മൊഴി.രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. സി ആർ സെവൻ എന്ന് പേരിട്ട മീൻവണ്ടിയിലാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്.