തിരുവനന്തപുരം: കേരളം ഭരിക്കുന്നത് എൻ.ഡി.എ- എൽ.ഡി.എഫ് സഖ്യകക്ഷി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് എൽ.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തയാറാകണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിൽ ചേർന്നതായി ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയൻ മന്ത്രിസഭയിൽ ജെ.ഡി.എസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബിജെപി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എൽ.ഡി.എഫോ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതും വിചിത്രമാണ്.

ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച 'ഇന്ത്യ' എന്ന വിശാല പ്ലാറ്റ്‌ഫോമിൽ പാർട്ടി പ്രതിനിധി വേണ്ടെന്ന് സിപിഎം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിനും സ്വർണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എൻ.ഡി.എയ്‌ക്കൊപ്പം ചേർന്ന ജെ.ഡി.എസിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ട് വേണം സിപിഎം നേതാക്കൾ സംഘപരിവാർ വിരുദ്ധത സംസാരിക്കാൻ. ഇതിനുള്ള ആർജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമെ ഇനിഅറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.