കണ്ണൂർ: സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ നവകേരള സദസ് നടത്തുന്ന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി.

സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ പട്ടി പെറ്റു കിടക്കുമ്പോഴും മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും നവകേരളസദസെന്ന പേരിൽ അശ്‌ളീല സദസ് നടത്തി ഊരു ചുറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുറന്നടിച്ചു.

എന്താണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്ന് പഠിക്കാനൊ അന്വേഷിക്കാനൊ തയ്യാറാവാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു .ഉത്തരവാദിത്വ ബോധമില്ലാതെയാണ് പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നത്. നിരവധി വിദ്യാർത്ഥികളാണ് യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാനായി പോകുന്നത്. എന്നാൽ ഇവിടെ പല കോളേജുകളിലും വ്യത്യസ്ത കോഴ്‌സുകളിലായി നിരവധി സീറ്റുകൾ ഒഴിവുണ്ട് മാത്സും കെമിസ്ട്രിയും പോലും പഠിക്കാൻ ആൾക്കാരില്ലാത്ത അവസ്ഥയാണ് വരുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കണ്ണൂർ ഗ്രീൻ പാർക്ക് റസിഡൻസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തെ കുറിച്ച് ഇവിടുത്തെ ഭരണപക്ഷം ഇതുവരെ വായ തുറന്നിട്ടില്ല എന്നുമാത്രമല്ല അന്വേഷിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഇവിടെ ഉള്ളതിനേക്കാൾ ഉത്തമമായ പഠന സാഹചര്യമാണ് മറ്റു രാജ്യങ്ങളിലുള്ളത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നതിയിൽ എത്തിക്കാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം. പുറത്തുനിന്ന് ആൾക്കാർ ഇങ്ങോട്ട് വരുന്ന രീതിയിലേക്ക് മാറ്റണം. പക്ഷെ ഇവിടെ ഇപ്പോളും ഇഷ്ടക്കാരെ യൂണിവേഴ്‌സിറ്റി തലപ്പത്ത് നിയമിക്കുക , വിസി ആക്കുക , ബന്ധുക്കളെ ബാക്ക് ഡോർ വഴി ജോലികൊടുക്കുക അത്തരം കാര്യങ്ങളണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അശ്ലീല നാടകമായ നവകേരള സദസ്സ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഖജനാവിൽ പട്ടി പെറ്റു കിടക്കുന്ന അവസ്ഥയാണ് ഇപ്പോൾ . കേരളം ഇതുവരെ കാണാത്ത രൂക്ഷമായ രീതിയിൽ മുന്നോട്ടു പോവുകയാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചയൂണും നൽകാൻ സാധിക്കാത്ത സമയത്താണ് നവ കേരള സദസ്സ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂർ ഗ്രീൻ പാർക്ക് റെസിഡൻസിയിൽ നടന്ന പരിപാടിയിൽ ആർ അരുൺകുമാർ അധ്യക്ഷനായി . കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പ്രേമചന്ദ്രൻ കീഴോത്ത് റിപ്പോർട്ട് അവതരണം നടത്തി . ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് , റോണി ജോർജ്,എ എബ്രഹം, ജയൻ ചാലിൽ, ഷിനോ പി ജോസ് എന്നിവർ സംസാരിച്ചു