കൊച്ചി: അക്രമകാരികളെ രക്ഷാപ്രവർത്തകരെന്ന് വിളിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി എം സുധീരൻ. ഇത് കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രിയുടെ ഈ നിലപാട് സി പി എമ്മിന്റെ ക്രിമിനലുകളും പൊലീസും അക്രമത്തിനുള്ള ലൈസൻസായി എടുത്തുവെന്നും സുധീരൻ പറഞ്ഞു.

കൊച്ചിയിൽ ഉമ തോമസ് എംഎൽഎ സംഘടിപ്പിച്ച പി ടി തോമസ് ഫൗണ്ടേഷന്റെ സ്‌നേഹ സ്പർശം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വി എം സുധീരൻ.

അധികാരത്തിൽ വന്നതോടെ മുഖ്യമന്ത്രി മറ്റൊരു പ്രതിരൂപമായി മാറി. അതൊരിക്കലും സമരം ചെയ്ത് വന്ന കമ്യൂണിസ്റ്റുകാരന്റേതല്ല. ഇതേ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവർണർക്ക് നേരെ എസ്എഫ്‌ഐ അഴിഞ്ഞാട്ടം നടത്തിയത്.

ജനവികാരം സർക്കാരിന് എതിരാണെന്ന് മനസ്സിലാക്കി നവകേരളസദസ്സെന്ന പേരിൽ കോടികൾ പൊടിച്ച് വൻ പി ആർ വർക്ക് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.