തിരുവനന്തപുരം: മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയിൽ ട്രാക്കിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നിരവധി ട്രെയിനുകൾ വൈകിയോടുന്നു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ പുറപ്പെട്ട ട്രെയിനുകളാണ് വൈകിയോടുന്നത്. തിങ്കളാഴ്ച രാവിലെയാണ് ട്രാക്കിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട സമ്പർക്ക്ക്രാന്തി എക്സ്‌പ്രസ് ഇടിച്ചാണ് ഇവർ മരിച്ചതെന്നാണ് നിഗമനം. ട്രാക്കിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതോടെ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ ചിറയൻകീഴ് സ്റ്റേഷനിൽ നിർത്തിയിട്ടു. വന്ദേ ഭാരതിന് പുറമെ വേണാട്, ജനശതാബ്ദി, പരശുറാം എന്നീ ട്രെയിനുകളും നിലവിൽ വൈകിയോടുകയാണ്.