തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമായി നടന്നു വരുന്നുവെന്ന് മന്ത്രി വീണ ജോർജ്. രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനമാണ് കേരളം. എഎംആർ സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല എ.എം.ആർ കമ്മിറ്റികൾ രൂപീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

ചില ജില്ലകളിൽ ബ്ലോക്കുതല എ.എം.ആർ കമ്മിറ്റികളും രൂപീകരിച്ചു കഴിഞ്ഞു. എ.എം.ആർ കമ്മിറ്റികൾക്കുള്ള മാർഗരേഖ പുറത്തിറക്കിയിരുന്നു. 2023ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി മാറ്റാൻ പ്രത്യേക ദ്രുതകർമ്മ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതുകൂടാതെ ലോക എ.എം.ആർ. അവബോധ വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ശക്തമായ ബോധവത്ക്കരണത്തിനായി ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

നവംബർ 18 മുതൽ 24 വരെയാണ് ലോക എ.എം.ആർ. അവബോധ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 'പ്രിവന്റിങ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ടുഗതർ' എന്നതാണ് ഈ വർഷത്തെ തീം. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളിൽ നടത്തേണ്ടതാണ്. വകുപ്പുതല മീറ്റിംഗുകൾ, ഐ.സി.ഡി.എസ് മീറ്റിംഗുകൾ, ഇമ്മ്യൂണൈസെഷൻ സെഷനുകൾ, എൻ.സി.ഡി. ക്ലിനിക്കുകൾ, ആരോഗ്യ മേളകൾ, ആരോഗ്യ സ്ഥാപനങ്ങളിലെ ഒ.പി. വിഭാഗം തുടങ്ങി ഉപയോഗപ്പെടുത്താവുന്ന മുഴുവൻ വേദികളും അവബോധത്തിനായി ഉപയോഗിക്കണം.

ഏകാരോഗ്യ സമീപനത്തിൽ എ.എം.ആർ സംബന്ധിച്ച് ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ചേർന്ന് ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളിൽ ക്ലാസുകളും യോഗങ്ങളും സംഘടിപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.