തിരുവനന്തപുരം: കേരളത്തിലെ ഹോം നഴിസിങ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണ ജോർജ്. കേരളത്തിലെ ഹോം നഴ്‌സിങ് മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ കേരള വനിതാ കമീഷൻ പത്തനംതിട്ട കാതോലിക്കേറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാന്ത്വന പരിചരണ നയം ആദ്യമായി ആവിഷ്‌കരിച്ച സംസ്ഥാനം കേരളമാണ്. സമ്പൂർണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും വെല്ലുവിളികളും മനസിലാക്കുന്നതിനും നടപടി എടുക്കുന്നതിനുമായി 11 മേഖലകൾ തിരഞ്ഞെടുത്ത് വനിതാ കമീഷൻ നടത്തുന്ന പബ്ലിക് ഹിയറിങ് വളരെ ശ്ലാഘനീയമാണ്.

ഹോം നഴ്‌സിങ് മേഖലയിലെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി നടത്തുന്ന പബ്ലിക് ഹിയറിങ് വളരെ പ്രധാനമാണ്. കേരളത്തിൽ ആയുർദൈർഘ്യം കൂടുതലാണ്. ജീവിക്കുന്ന കാലയളവിൽ ക്വാളിറ്റി ലൈഫ് ഉണ്ടാകണം. പൊതു സമൂഹത്തിനും സർക്കാരിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഹോം നഴ്‌സിങ്, സാന്ത്വന പരിചരണ മേഖലകൾ വലിയ പ്രാധാന്യമുള്ളവയാണ്.

ബഹുഭൂരിപക്ഷവും സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. അതുകൊണ്ട് തന്നെ നല്ല തൊഴിൽ സാഹചര്യം സൃഷ്ടിക്കുക, ചൂഷണങ്ങൾ അവസാനിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇതു കണക്കിലെടുത്ത് സർക്കാരിന്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ മേഖലയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. സംതൃപ്തിയോടെ ജോലി ചെയ്യാൻ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് സാധിക്കണം. പബ്ലിക് ഹിയറിങിന്റെ അടിസ്ഥാനത്തിൽ വനിതാ കമീഷൻ നൽകുന്ന ശിപാർശകൾ ഗൗരവത്തോടെ പരിഗണിച്ച് സർക്കാർ ഇടപെടൽ നടത്തും.

വനിതകളുടെയും, ശിശുക്കളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നടത്തിയ പഠനത്തിലാണ് ഐ.ടി കമ്പനികളിലെ ഇത്തരമൊരു മോശമായ പ്രവണത ശ്രദ്ധയിൽപ്പെട്ടത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി ഉണ്ടാകും. പ്രസവശേഷം ജോലിയിൽ തിരികെ പ്രവേശിക്കുന്ന വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യമായ പരിശീലനം വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വനിതാ കമീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ യു. അബ്ദുൾ ബാരി, പ്രോജക്ട് ഓഫീസർ എൻ. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ ഹോം നഴ്‌സിങ് മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ച റിസർച്ച് ഓഫീസർ എ.ആർ. അർച്ചന നയിച്ചു.