തിരുവനന്തപുരം: വയനാട് പുനരധിവാസത്തെക്കുറിച്ചും വിലങ്ങാട് പാക്കേജിനെ സംബന്ധിച്ചുമുള്ള പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. എല്ലാതരത്തിലുമുള്ള കടങ്ങള്‍ എഴുതിത്തള്ളണം, ഓരോ കുടുംബത്തിനും മൈക്രോ ലെവല്‍ പാക്കേജ് ഉണ്ടാക്കണം, സാധാരണ നിലയില്‍ വീടും സ്ഥലവും കൊടുക്കുന്നതിന് പകരം കമ്മ്യൂണിറ്റി ലിവിങ്ങിന് സാധ്യമാകുന്ന തരത്തില്‍ ടൗണ്‍ഷിപ്പ് മാതൃക സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പ്രതിപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്തിയാലുടന്‍ തന്നെ പ്രതിപക്ഷവുമായി ചര്‍ച്ചനടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.

ഗ്രാമങ്ങളില്‍ നിന്ന് ചിതറിപ്പോയവരെ വീണ്ടും ഒരുമിച്ച് കൊണ്ടുവരണം, കൃഷിക്കും സൗകര്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവനല്‍കിയ വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ളവ എഴുതിത്തള്ളണമെന്ന ആവശ്യവും പ്രതിപക്ഷനേതാവ് ഉന്നയിച്ചിട്ടുണ്ട്.

ഓരോ കുടുംബത്തിനും മൈക്രോ ലെവല്‍ പാക്കേജ് ഉണ്ടാക്കണം. ചില കുടുംബങ്ങളില്‍ കുട്ടികള്‍ മാത്രമേയുള്ളൂ. ചിലയിടങ്ങളില്‍ മുതിര്‍ന്നവര്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. വരുമാനം ഉണ്ടാക്കുന്ന കുടുംബനാഥനെ നഷ്ടപ്പെട്ടവരുമുണ്ട്. അതുകൊണ്ട് ഓരോ കുടുംബത്തേയും പ്രത്യേകമായി പരിഗണിച്ച് മൈക്രോ ലെവല്‍ പാക്കേജ് നടപ്പാക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവെച്ചു.

പൂര്‍ണമായും ശാസ്ത്രീയമായ പരിശോധനയും പ്രോണ്‍ ഏരിയ മാപ്പിങും മുന്നറിയിപ്പ് സംവിധാനങ്ങളും കൊണ്ടുവരണം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്ര സ്ഥാപനങ്ങളും കാലാവസ്ഥാ വകുപ്പുകളും കൊച്ചിന്‍ യൂണിവേഴ്സിറ്റി പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണം.

വിലങ്ങാട് മേഖലയില്‍ 24 ഉരുള്‍ പൊട്ടലുകളുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. നാല്‍പ്പതോളം ഉരുള്‍ പൊട്ടലുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഗുരുതരമായ ആഘാതമാണ് ഒരു ഗ്രാമത്തിലുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. നൂറ്റിഅന്‍പതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. 350 ഹെക്ടര്‍ കൃഷിനശിച്ചു. 116 ഹെക്ടര്‍ സ്ഥലത്ത് ഇനി കൃഷി ചെയ്യാന്‍ സാധിക്കില്ല. 25 റോഡുകള്‍ തകര്‍ന്നു. 7 പാലങ്ങള്‍ ഇല്ലാതായി. കുടിവെള്ള പദ്ധതികള്‍ നിലച്ചു. വാണിമേല്‍ പഞ്ചായത്ത് തയ്യാറാക്കിയ നാശ നഷ്ടങ്ങളുടെ കണക്ക് മുഖ്യമന്ത്രിക്ക് നല്‍കി. വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യങ്ങള്‍

  1. 21 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 150ല്‍ അധികം വീടുകള്‍ വാസയോഗ്യമല്ലാതായി. ഇവര്‍ക്ക് പുതിയ വീടുകള്‍ നല്‍കി പുനരധിവാസം ഉറപ്പാക്കണം. ദുരന്ത ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കണം.
  2. കൃഷിനാശം അതിഭീകരമാണ്. കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. സമീപ കാലത്തൊന്നും ഇവിടെ കൃഷി ഇറക്കാന്‍ സാധ്യമല്ല. ദുരന്ത മേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കണം. കൂടുതല്‍ കടക്കെണിയിലേക്കും ജപ്തി നടപടിയിലേക്കും കര്‍ഷകരെ തള്ളിവിടരുത്.
  3. തേക്ക് കര്‍ഷകര്‍ ധാരാളമുള്ള സ്ഥലമാണ് വിലങ്ങാട്. കൃഷി വകുപ്പാണോ വനം വകുപ്പാണോ ഇവരുടെ നഷ്ടം നികത്തേണ്ടത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. തേക്ക് കര്‍ഷകരുടെ നഷ്ടവും നികത്തണം
  4. ഏഴു പാലങ്ങള്‍ ഒലിച്ചു പോയി, നിരവധി റോഡുകള്‍ തകര്‍ന്നു. ഇവ അടിയന്തരമായി പുനര്‍നിര്‍മിക്കണം
  5. വിലങ്ങാട് അങ്ങാടിയിലെ പാലം ബലഹീനമാണ്. ഈ പാലം കൂടി അടിയന്തരമായി പുനര്‍ നിര്‍മിക്കണം

പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. വികസന പദ്ധതികള്‍ തീരുമാനിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന ഘടകമാക്കണം. നയ രൂപീകരണത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പ്രാധാന്യം നല്‍കണം. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തുന്നതും പരിഗണിക്കണം. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരുമായി സഹകരിച്ചത് പോലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.