അടൂർ: അടൂർ വടക്കേടത്തുകാവ് പരുത്തിപ്പാറയിൽ ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് പറഞ്ഞ നൗഷാദിനെ(36) പൊലീസ് ഉദ്യോഗസ്ഥൻ ജയ്‌മോൻ തൊടുപുഴ തൊമ്മൻകുത്തിൽ നിന്ന് കണ്ടെത്തിയത് ബന്ധു വിവരം നൽകിയതോടെ.

രണ്ട് മുൻപ് കാണാതായ നൗഷാദ് തൊടുപുഴയിലാണ് താമസിച്ചിരുന്നത്. ഇന്നലെ മുതൽ വാർത്തകളിൽ ഇദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഈ ചിത്രം കണ്ട് തൊടുപുഴയിലെ പൊലീസുകാരനായ ജയ്മോനാണ് വിവരം ലഭിച്ചത്. തൊടുപുഴ ഭാഗത്ത് തന്നെ ഒന്നര വർഷമായി കഴിയുകയായിരുന്നു നൗഷാദ്. ബന്ധുവായ ഒരാളാണ് ജയ്മോന് നൗഷാദിനെ കുറിച്ച് വിവരം നൽകിയത്.

ജയ്മോൻ നടത്തിയ അന്വേഷണത്തിൽ നൗഷാദ് പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയിൽ ഒരു പറമ്പിൽ കൈത്തൊഴിൽ ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദെന്ന് വീട്ടുടമയും സ്ഥിരീകരിച്ചു. രണ്ട് വർഷത്തോളമായി നൗഷാദ് ഇവിടെ താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്‌പി ഓഫിസിൽ എത്തിച്ചിട്ടുണ്ട്. തൊമ്മൻകുത്ത് കുഴിമറ്റത്ത് അമേരിക്കയിൽ താമസിക്കുന്ന പ്രവാസിയുടെ മകന്റെ വീട്ടിലെ പറമ്പിലാണ് നൗഷാദ് പണിയെടുത്തിരുന്നത്. അമേരിക്കയിൽ കഴിയുന്ന സ്ഥലമുടമയെ അടൂരിൽ വച്ചാണ് നൗഷാദ് പരിചയപ്പെട്ടത്. നൗഷാദിന് ആറും മൂന്നും വയസുള്ള രണ്ട് ആൺമക്കളുണ്ട്. വിവാഹം 2017 ലായിരുന്നു. ഭാര്യയുമായി പിണങ്ങിയതോടെ 2021 മുതൽ തൊമ്മൻകുത്തിലാണ് താമസം

''നൗഷാദിനെപ്പോലെ ഒരാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു സ്ഥിരീകരിക്കാനായി എത്തിയതായിരുന്നു. വീടിന്റെ അടുത്തുനിന്നും നാലരകിലോമീറ്റർ ദൂരമേയുള്ളു അവിടേക്ക്. നിങ്ങളെ കാണാതായത് അന്വേഷിക്കുന്നുണ്ടെന്നു നൗഷാദിനോട് പറഞ്ഞു. അവിടെ നിന്നും മറ്റൊരാളെയും കൂട്ടി നൗഷാദിനെ ജീപ്പിൽ കൊണ്ടുവന്നു. കേസെടുത്ത കാര്യമൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ല.'' ജയ്‌മോൻ പറഞ്ഞു.

സ്ഥലം ഉടമ സന്തോഷിനെ പൊലീസ് ചോദ്യം ചെയ്യുന്നു. നൗഷാദിനെ കൂടൽ പൊലീസ് തൊടുപുഴയിൽ നിന്നും കൊണ്ടുപോയി. മിസിങ് കേസ് നില നിൽക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കും. ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്‌സാന പൊലീസിനു മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്തു നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തിയിരുന്നു. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്‌സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണു വിവരം.

മകൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മാതാപിതാക്കൾ

കലഞ്ഞൂരിൽ കാണാതായ നൗഷാദിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ. കൊലപ്പെടുത്തിയതായുള്ള വാർത്ത വന്നപ്പോഴും മകൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പൊലീസുമായി സഹകരിച്ച് മറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും നൗഷാദിന്റെ മാതാപിതാക്കൾ പറഞ്ഞു.

അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. അഫ്സാനയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വൈകാതെ അപേക്ഷ നൽകും. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.

ആദ്യം സമീപത്തെ സെമിത്തേരിയിൽ ഉണ്ടെന്നു പറഞ്ഞ് അവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിനുള്ളിൽ കുഴിച്ചിട്ടെന്നു പറഞ്ഞ് അവിടെ നോക്കിയത്. എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ അഫ്സാനയെ വീണ്ടും വീട്ടിലെത്തിച്ചു ചോദ്യം ചെയ്തു. അപ്പോൾ പറഞ്ഞത് വീടിനു വെളിയിലാണെന്നാണ്. അങ്ങനെയാണ് വീടിനു വെളിയിൽ പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തിയത്. എന്നാൽ അവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും യുവതി പറഞ്ഞിരുന്നു.