കൊച്ചി : ഒരു മാസം എല്ലുമുറിയെ പണിയെടുത്താൽ കിട്ടുന്നത് 3500 രൂപ, പൂജ്യം കുറഞ്ഞുപോയെന്ന സംശയം ആർക്കും വേണ്ട. പത്തനംത്തിട്ട അടൂർ ജനറൽ ആശുപത്രിയിൽ താത്കാലി അടിസ്ഥാനത്തിൽ നഴ്സുമാരെ നിയമിക്കുന്നതിനാണ് 3500 രൂപ ശമ്പളം നിശ്ചയിച്ച് പരസ്യം നൽകിയത്. എന്നാൽ ആരോഗ്യമേഖഖലയിൽ നമ്പർ വൺ എന്ന് അവകാശപ്പെടുന്ന കേരളത്തിൽ ഈ കൂലിക്കും പണിയെടുക്കാൻ നഴ്സുമാരുണ്ടായി. മറ്റു വഴികളില്ലാത്തവരാണ് ഇതിനെ ആശ്രയിച്ചത്. ആരോഗ്യമേഖലയെ വളർത്താൻ നിരന്തരം വിദേശരാജ്യങ്ങളിൽ ഉല്ലാസയാത്ര നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെയും നട്ടിലാണ് നഴ്സുമാരെ അടിമകളാക്കുന്നത്.

സർക്കാർ നടപടിക്കെതിരെ നഴ്സുമാർ ശക്തമായ പ്രതിഷേധത്തിലാണ്. സ്വകാര്യ ആശുപത്രികൾക്ക് നഴ്സുമാരെ കൂടുതൽ ചൂഷണം ചെയ്യാനുള്ള അവസരമാണ് സർക്കാർ ഇതിലൂടെ നൽകുന്നതെന്നാണ് പ്രധാന ആക്ഷേപം. നഴ്സുമാർ പഠനം കഴിഞ്ഞാലുടൻ അന്യനാടുകളിൽ ജോലിക്ക് പോകുന്നതിന്റെ കാരണവും ഇതാണ്. സർക്കാർ ആശുപത്രികളുടെ പോലും നഴ്സുമാരെ ക്രൂരമായി ചൂഷണം ചെയ്യുന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് നഴ്സുമാർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഗവ നഴ്സുമാർ നേതൃത്വം നൽകുന്ന ഗവൺമെന്റ് നഴ്സസ് എന്ന ഫേസ്‌ബുക്ക് പേജിലൂടെ സർക്കാർ നടപടിക്കെതിരെ പരസ്യമായി രംഗത്തിറങ്ങണമെന്ന് സർക്കാർ മേഖലയിലെ നഴ്സുമാർ തന്നെ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇത് ഒരിക്കലും അനുവദിച്ചുകൂടാ, ഇത് തുടക്കത്തിൽ തന്നെ എതിർത്തുതോൽപ്പിക്കപ്പെടേണ്ടതുണ്ട്, അതല്ലെങ്കിൽ നഴ്സിങ് സമൂഹത്തിന്റെ നിലനിൽപ്പിനെപ്പോലും അത് ദോഷകരമായി ബാധിക്കും, UNA,KGNA, KGNU, TNAI, IPNA, INA എല്ലാ സംഘടനകളും രംഗത്തിറങ്ങണമെന്നുമാണ് ആഹ്വാനം.

സർക്കാർ നടപടിക്കെതിരെ രംഗത്തിറങ്ങേണ്ടതിന്റെ കാരണവും നഴ്സുമാർ വിശദികരിക്കുന്നുണ്ട്.ഇന്നല്ലെങ്കിൽ നാളെ മിനിമം ശമ്പളം പുതുക്കാൻ ആവശ്യപ്പെട്ടുകൊണ്ട്‌ ്രൈപവറ്റ് നഴ്സുമാരുടെ സംഘടനകൾക്ക് പ്രക്ഷോഭങ്ങൾ നടത്തേണ്ടി വരും. ആ സമയത്ത് ഈ 3500 ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ്രൈപവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റുകൾ കോടതിയിൽ ഉൾപ്പെടെ പ്രതിരോധം തീർക്കും. ഇന്ന് ഇത് എതിർത്തുതോൽപ്പിച്ചില്ലെങ്കിൽ അന്ന് ആർക്കും ഒന്നും മിണ്ടാനുണ്ടാവില്ല. ഈ ഒരൊറ്റക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനത്തെ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ വ്യാപകമായി ട്രെയിനി, അപ്പ്രന്റിസ് സമ്പ്രദായം കൂടുതൽ വ്യാപകമാവും. അത് നിലവിലുള്ള തൊഴിൽസാധ്യതകളെയും ശമ്പളത്തെയും ബാധിക്കും..

മാത്രമല്ല ഇത്തരം സമ്പ്രദായം തുടക്കത്തിൽ എതിർത്തില്ലെങ്കിൽ നാളെ ഇത് കൂടുതൽ സർക്കാർ ഹോസ്പിറ്റലുകളിലേക്ക് എത്തുകയും അത് സർക്കാർ സർവീസിൽ ഭാവിയിൽ നടക്കാനിടയുള്ള നിയമനങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.. പുതിയ പോസ്റ്റുകളുടെ ക്രിയേഷൻ നിലക്കുന്നതോടെ പി.എസ്.സില ലിസ്റ്റുകളിൽ നിന്നുള്ളവർക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ടാകും. കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിയാൻ വൈകിക്കൂടാ എന്നും നഴ്സുമാർ ഗവ നഴ്സുമാർ ഫേസ്‌ബുക്കിലൂടെ പറയുന്നു. സംസ്ഥാനത്ത് നഴ്സുമാരില്ലാതെ സ്വകാര്യ മേഖല നട്ടം തിരിയുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ഇത്തരമൊരു വിചിത്രമായ നടപടി.

കഴിഞ്ഞ ആറുമാസമായി നഴ്സുമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് ശക്തമായിരിക്കുകയാണ്. കൊവിഡാനന്തരം യൂറോപ്പ്യൻ രാജ്യങ്ങളെ കൂടാതെ ഗൾഫ് മേഖലകളിലും ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന നൽകിയതോടെ കേരളത്തിന് പുറത്തേക്ക് നഴ്സുമാരുടെ വൻ ഒഴുക്ക് തുടങ്ങിയത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം കഴിഞ്ഞ ഒൻപത് മാസത്തിനിടെ 23,000 നഴ്സുമാർ കേരളത്തിന് പുറത്തേക്ക് പോയെന്നാണ് അനൗദ്ധ്യോഗിക കണക്ക്.സ്വകാര്യമേഖലയെ കൂടാതെ സർക്കാർ മേഖലയിൽ നിന്നും നഴ്സുമാർ വിട്ടുപോകുന്നു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ മുൻനിരയിലുള്ള കേന്ദ്രസ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സ് അടുത്തിടെ ജോലി രാജിവച്ച് അമേരിക്കയിലേക്ക് പോയി. നഴ്സുമാരുടെ ക്ഷാമം രൂക്ഷമായതോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രി 35,000 രൂപ അടിസ്ഥാന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്സുമാരെ വിളിച്ചിരിക്കുകയാണ്. തൊഴിൽ വിസയിൽ പോകുന്നവരെക്കാൾ സന്ദർശക വിസയിൽ പോയ ശേഷം ജോലി നേടുന്നവരാണ് ഏറെയും.

ഡിസംബറോടെ ഈവർഷം മാത്രം കേരളം വിടുന്നവരുടെ എണ്ണം 35000 ആകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മുൻവർഷങ്ങളിൽ പരമാവധി 15,000പേരായിരുന്നു ഇത്. ജനറൽ,ബി.എസ്.സി നഴ്സിങ് പഠിച്ചവർക്ക് പ്രവൃത്തിപരിചയം ഇല്ലെങ്കിലും വിദേശത്ത് തൊഴിൽ അവസരുണ്ട്. പഠിച്ചിറങ്ങുന്നവരെ പരിചാരകൻ (കെയർഗീവർ) എന്ന തസ്തികയിലാണ് റിക്രൂട്ട് ചെയ്യുന്നത്. ഐ.എൽ.ടി.എസ് പോലുള്ള യോഗ്യത പരീക്ഷകളും പലരാജ്യങ്ങളും ഒഴിവാക്കി തുടങ്ങി. ജോലി ലഭിക്കുന്ന രാജ്യത്തെത്തി പ്രവൃത്തിപരിചയവും ആവശ്യമായ പരീക്ഷകളും പാസായാൽ ഇരട്ടി ശമ്പളത്തിൽ സ്റ്റാഫ് നഴ്സായി മാറും.75,000രൂപ മുതൽ ശമ്പളം മൂന്നുലക്ഷം വരെയാണ് വിദേശത്ത് നഴ്സുമാരുടെ ശമ്പളം. സർക്കാരിന്റെ നോർക്ക,േെഒടപെക് തുടങ്ങിയ ഏജൻസികളിലൂടെ ദിവസനേ എത്തുന്ന അവസരങ്ങളും നിരവധിയാണ്. ഇത് കൂടാതെ നഴ്സുമാരെ കൊണ്ടുപോകാൻജപ്പാനും ജർമനിയും സംസ്ഥാന സർക്കാരുമായി കൈകോർത്തിരിക്കുകയാണ്.

ഗൾഫ് രാജ്യങ്ങളെ കൂടാതെ ഇറ്റലി,ഹോളണ്ട്,ഇസ്രയേൽ,മാൾട്ട തുടങ്ങിയ രാജ്യങ്ങളും കേരളത്തിലെ നഴ്സുമാരെ വിളിക്കുകയാണ്. നിലവിൽ സ്വകാര്യ മേഖലയിൽ 6000 - 70000വരെ നഴ്സുമാർക്കാണ് അവസരമുള്ളത്. ഇതിൽ നാട്ടിൽ നിൽക്കുന്നവർ ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെയും പരീക്ഷയെഴുതി കാത്തിരിക്കുകയാണ്. രണ്ടുവർഷത്തിനിടെ ഇതിൽ ഭൂരിഭാഗം പേരും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതോടെ വീണ്ടും ക്ഷാമം രൂക്ഷമാകും. സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 514സ്വകാര്യ ആശുപത്രികളിലായി 82,000നഴ്സുമാരുടെ തസ്തിതകയാണുള്ളത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 16,500ഓളം തസ്തികകൾ ഒഴിഞ്ഞതായാണ് അനൗദ്ധ്യോഗിക കണക്ക്. ആറുമാസത്തിനുള്ളിൽ ഇനിയും 30ശതമാനം കുറവാണ് സ്വകാര്യ ആശുപത്രികൾ പ്രതീക്ഷിക്കുന്നത്. നിലവിൽ പഠനം കഴിഞ്ഞിറങ്ങിയവരെ കണ്ടെത്തിയാണ് ആശുപത്രികൾ പിടിച്ചു നിൽക്കുന്നത്.

പരിചയസമ്പത്തില്ലാത്ത നഴ്സുമാരുടെ കുറവ് രോഗീപരിചരണത്തെ സാരമായി ബാധിക്കും. ഇത്തരമൊരു ഗുരുതരമായ സാഹചര്യത്തിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് സർക്കാർ ആശുപത്രിയിൽ 3500 രൂപയ്ക്ക് നഴ്സുമാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.