ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്ന സുഡാനിൽ വെടിവയ്പിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇനിയും ഫ്‌ളാറ്റിൽ നിന്നും മാറ്റിയില്ല. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. വിമുക്തഭടൻ കൂടിയായ ആൽബർട്ട് ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു.

ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ആൽബർട്ടിന് വെടിയേറ്റതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആൽബർട്ടിന്റെ മകൻ കാനഡയിലാണ്. മകനുമായി ഫോണിൽ സംസാരിക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ജനലിലൂടെ പുറത്തേക്ക് നോക്കിയ ആൽബർട്ടിനെ താഴെയുണ്ടായിരുന്ന തോക്കുധാരികൾ വെടിവയ്ക്കുകയായിരുന്നു. പ്രകോപനമൊന്നും കൂടാതെയാണ് ആക്രമണം. ഈ സമയം ഭാര്യയും ഇളയ മകളും ആൽബർട്ടിന്റെ ഫ്‌ളാറ്റിലുണ്ടായിരുന്നു. സുഡാനിൽ ആഭ്യന്തര യുദ്ധം രൂക്ഷമാണ്. ഈ സാഹചര്യമാണ് അൽബർട്ടിന്റെ മൃതദേഹം പോലും മറ്റാനാകാത്ത അവസ്ഥയുണ്ടാക്കുന്നത്. എംബസിക്കും ഇടപെടാൻ പരിമിതികളുണ്ട്.

ശനിയാഴ്‌ച്ച രാത്രിയായിരുന്നു സംഭവം ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ഒട്ടേറെ തവണ വെടിവയ്‌പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യൻ എംബസി നിർദ്ദേശം പുറപ്പെടുവിപ്പിച്ചത്. താമസസ്ഥലത്ത് നിന്നും ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. എല്ലാ ദിവസവും കണ്ണൂരിലെ വീട്ടിലേക്ക് ഫോൺ ചെയ്യാറുണ്ട് അഗസ്റ്റിൻ. എന്നാൽ ദുരന്തമുണ്ടായ ദിവസം വിളിച്ചിരുന്നില്ലെന്ന് അച്ഛൻ പ്രതികരിച്ചു.

വിമുക്ത ഭടനാണ് ആൽബർട്ട്് അഗസ്റ്റിൽ. ജോലി ആവശ്യാർത്ഥമാണ് സുഡാനിലെത്തിയത്. മൃതദേഹം ഇന്ത്യൻ എംബസിയുടെ നയതന്ത്രചാനൽ വഴി നാട്ടിലേക്കു കൊണ്ടുവരാനുള്ള്‌ള നീക്കങ്ങൾ ബന്ധുക്കൾ നടത്തിവരികയാണ്. ഇതിനിടെയാണ് മൃതദേഹം മാറ്റാൻ പോലും കഴിഞ്ഞില്ലെന്ന വാർത്ത എത്തുന്നത്. കഴിഞ്ഞ കുറെക്കാലമായി ആഭ്യന്തര യുദ്ധം അതിരൂക്ഷമായ സുഡാനിൽ ആൽബർട്ട് അഗസ്റ്റിനെപ്പോലെ തൊഴിൽ തേടി പോയ ഒട്ടേറെ മലയാളികൾ കുടങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ ഇവരെ സുരക്ഷ ഏർപ്പെടുത്തി നാട്ടിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ഊർജ്ജിതമായി നടത്തുന്നില്ലെന്നാണ് പരാതി. എന്നാൽ യുദ്ധം നടക്കുന്നതിനാൽ അതിന് പരിമിതികളുമുണ്ട്.

വിമുക്തഭടനായ ആൽബർട്ട് ആറു മാസമായി സുഡാനിൽ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി എത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്. മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണു സംഭവം. അഗസ്റ്റിനാണ് ആൽബർട്ടിന്റെ പിതാവ്. മാതാവ് മേഴ്സി. അൽബർട്ടിന്റെ മൂത്ത മകൻ ഓസ്റ്റിൻ കാനഡയിലാണ്. സഹോദരിമാർ: സ്റ്റാർലി, ശർമി. കാനഡയിലുള്ള മകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ദുരന്തം.

സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 56പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. 'സെൻട്രൽ കമ്മിറ്റി ഓഫ് സുഡാൻ ഡോക്ടേഴ്‌സ്' ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത് . വെടിവെപ്പിലും ബോംബാക്രമണത്തിലും 595 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ, സംഘർഷത്തിൽ 27പേർ കൊല്ലപ്പെട്ടതായും 170 ഓളം പേർക്ക് പരിക്കേറ്റതായും സുഡാൻ ഡോക്ടേഴ്‌സ് സിൻഡികേറ്റും അറിയിച്ചിരുന്നു.

ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ.എസ്.എഫ്) സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. തലസ്ഥാന നഗരമായ ഖാർത്തൂം, മർവ, അൽ-അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർ.എസ്.എഫ് ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിന്റെ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ആർ.എസ്.എഫ് അവകാശപ്പെട്ടിരുന്നു. സൈന്യവുമായുള്ള പോരാട്ടത്തെത്തുടർന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവർ അവകാശപ്പെട്ടിട്ടുണ്ട്

സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തു വന്നിരുന്നു. ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചു. 'റിപ്പോർട്ടുചെയ്ത വെടിവയ്‌പ്പുകളും ഏറ്റുമുട്ടലുകളും കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാരോടും പരമാവധി മുൻകരുതലുകൾ എടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനും നിർദ്ദേശിക്കുന്നു. ദയവായി ശാന്തരായിരിക്കുക. അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക,' ഖാർത്തൂമിലെ ഇന്ത്യൻ എംബസി ട്വീറ്റിൽ പറഞ്ഞു.