ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് അറിയപ്പെടുന്നത്. കോവിഡ് കാലത്ത് ഡൽഹിയിൽ നിസ്തൂലമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് ഇന്ത്യയുടെ 'ഓക്സിജൻ മാൻ' എന്ന വിളിപ്പേര് സ്വന്തമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. ശ്രീനിവാസിന്റെ പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസിന് പുതിയ ഒരു ഇമേജ് സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പേരിൽ സ്വന്തം പാർട്ടിക്കാരിയിൽനിന്ന് ലൈംഗിക അപവാദം ഉയർന്നിരിക്കയാണ്.

യൂത്ത് കോൺഗ്രസ് അസം ഘടകത്തിന്റെ മൂൻ അധ്യക്ഷയായ അങ്കിത ദത്തയാണ് ശ്രീനിവാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് പരാതിപ്പെട്ടത്. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇക്കാര്യം അറിയിച്ചിട്ട് ആറ് മാസമായിട്ടും നടപടിയിണ്ടായില്ല. അതിനാലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതെന്നും അങ്കിത പറയുന്നു.

പല തവണ ശ്രീനിവാസ് തന്നെ പീഡിപ്പിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും അങ്കിത ദത്ത ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. 'ഒരു യൂത്ത് കോൺഗ്രസ് നേതാവ് അസമിലേക്ക് വന്ന് എന്നെ അഭിസംബോധന ചെയ്തത് പെണ്ണേ എന്നാണ്. അല്ലാതെ അങ്കിത എന്നോ ദത്ത എന്നോ അല്ല. മറ്റൊരിക്കൽ ഛത്തീസ്‌ഗഡിലെ ഒരു ഹോട്ടലിൽ സമ്മേളനം നടന്നപ്പോൾ ഒരു യൂത്ത് കോൺഗ്രസ് നേതാവ് ചോദിച്ചത് 'വോഡ്കയോ ടെക്വിലയോ കഴിക്കുമോ' എന്നായിരുന്നു.' - അങ്കിത ദത്ത പറയുന്നു. ഡൽഹിയിലെ ഒരു ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച് ശ്രീനിവാസ് പീഡന ശ്രമം നടത്തിയതായി അങ്കിത പറയുന്നു. അശ്ളീല മെസേജുകൾ അയച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും അവർ പറയുന്നു.

നിഷേധിച്ച് ശ്രീനിവാസ്

'ഭാരത് ജോഡോ യാത്രയിൽ ജമ്മു കശ്മീരിലേക്ക് രാഹുൽ ഗാന്ധിയെ കാണാൻ പോയിരുന്നു. ശ്രീനിവാസ് മോശം ഭാഷ ഉപയോഗിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതും രാഹുൽ ഗാന്ധിയോട് പറഞ്ഞിരുന്നു. എന്നിട്ടും ഒരു നടപടിയും ഇല്ല. '- അങ്കിത ദത്ത ആരോപിക്കുന്നു.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ശ്രീനിവാസ് അങ്കിതക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. തന്നെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പക്ഷേ അങ്കിത ചോദിക്കുന്നു. 'എങ്ങനെയാണ് ലൈംഗികദാരിദ്ര്യമുള്ള, പുരുഷമേധാവിയായ ഒരാൾ യൂത്ത് കോൺഗ്രസിനെ നയിക്കുക എവിടെപ്പോയി പ്രിയങ്ക ഗാന്ധിയുടെ 'ഞാൻ പെൺകുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാവും' എന്ന മുദ്രാവാക്യം?'- അങ്കിത ദത്ത ട്വീറ്റിലൂടെ ചോദിച്ചത് ബിജെപിക്കാർ വ്യാപകമായി പ്രചരിപ്പിക്കയാണ്.

വിഷയം ബിജെപി ഏറ്റെടുത്തതോടെ ദേശീയ തലത്തിലും പീഡന വിവാദം കത്തുകയാണ്. കോൺഗ്രസ് സ്ത്രീകൾക്ക് എത്ര പ്രാധാന്യം നൽകുന്നുവെന്നതിന്റെ തെളിവാണിതെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്‌ബു പ്രതികരിച്ചു. രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് വന്നതോടെ അങ്കിത ദത്ത സമൂഹമാധ്യമങ്ങളിൽ തന്റെ ആശങ്കകൾ പങ്കുവെച്ചതെന്നും ഖുശ്‌ബു ട്വീറ്റിൽ പറയുന്നു. അതേസമയം ഇരുവരും തമ്മിൽ പ്രണയം ആയിരുന്നുവെന്ന് അത് ബ്രേക്കപ്പ് ആയതിന്റെ വിദ്വേഷമാണ് പരാതിക്ക് പിന്നിലെന്നും ആരോപണമുണ്ട്.

കോവിഡ്കാലത്തെ ഓക്സിജന്മാൻ

കർണാടക സ്വദേശിയായ ശ്രീനിവാസ് ക്രിക്കറ്റിൽ നിന്നാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. നേരത്തെ സമർത്ഥനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു. അണ്ടർ19 ക്രിക്കറ്റിൽ അദ്ദേഹം കർണാടകയെ പ്രതിനിധീകരിച്ചിരുന്നു. 2003-ലെ ഒരു മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റതോടെയാണ് ക്രിക്കറ്റ് ജീവിതത്തോട് ശ്രീനിവാസിന് വിട പറയേണ്ടി വന്നത്.

കർണാടക ശിവമോഗയിലെ ഭദ്രവതിയിലുള്ള ഒരു റെയിൽവേ ജീവനക്കാരന്റെ മകനായാണ് ശ്രീനിവാസിന്റെ ജനനം. സ്‌കൂൾ പഠനകാലത്ത് തന്നെ പിതാവ് മരിച്ചു. റെയിൽവേയിൽ തന്നെ ചേരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ ബെംഗളൂരുവിലെ നാഷണൽ കോളേജിലെ പഠനം ശ്രീനിവാസിനെ പൊതു പ്രവർത്തനിത്തിലേക്ക് എത്തിച്ചു. 2010-ൽ ഹിന്ദ്വത്വപ്രത്യയ ശാസ്ത്ര നേതാവായിരുന്ന പ്രമോദ് മുത്തലഖിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിലൂടെയാണ് ശ്രീനിവാസ് ശ്രദ്ധനേടുന്നത്. പ്രക്ഷോഭത്തിന് നേരെ പൊലീസിന്റെ ശക്തമായ നടപടിയുണ്ടായി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് ശ്രീനിവാസ് കടന്നുവന്നത് അങ്ങനെയാണ്. എൻ.എസ്.യുവിലൂടെ പ്രവർത്തനമാരംഭിച്ച ശ്രീനിവാസ് യൂത്ത് കോൺഗ്രസിന്റെ താഴെത്തട്ടിൽ നിന്നാണ് ദേശീയതലത്തിലെത്തിയത്.

രാഹുൽ ഗാന്ധിയോടുള്ള അടുപ്പമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. പൗരത്വഭേദഗതി സമരകാലത്തും കർഷകസമരത്തിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ശ്രീനിവാസ്.കോവിഡ് കാലത്ത് ഇന്ത്യയുടെ ഓക്സജൻ മാൻ എന്നാണ് ശ്രീനിവാസ് അറിയടെ്ിരുന്നത്. ഡൽഹിയിലെ എല്ലാ ജില്ലകളിലും ശ്രീനിവാസ് സന്നദ്ധപ്രവർത്തകരെ നിയോഗിച്ചിരുന്നു. അവിടങ്ങളിലെ ആശുപത്രികളിലെ ഓക്സിജൻ, ബെഡ് വിവരങ്ങൾ ഒക്കെ അപ്പപ്പോൾ വളണ്ടിയർമാർ ലഭിക്കും. രാഷ്ട്രീയ മതഭേദമന്യേയാണ് ശ്രീനിവാസിന്റേയും സംഘത്തിന്റെയും പ്രവർത്തനം. ഇതുകണ്ട് ഒരുപാട് പേർ യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനെത്തി. ഐസിയു തൊട്ട് ശവസംസ്‌ക്കാരത്തിനുവരെയുള്ള എല്ലാ സംവിധാനങ്ങളും യൂത്ത് കോൺഗ്രസിന്റെ ഹെൽപ്പ് ലൈനിൽ കിട്ടിയിരുന്നു. രണ്ടുലക്ഷത്തോളം പേർ ആണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്. അതിഥി തൊഴിലാളികൾക്കും തെരുവിൽ കഴിയുന്നവർക്കും ഇവർ ഭക്ഷണപ്പൊതികളും കൊടുത്തിരുന്നു. കോവിഡ് കാലത്ത് പ്ലാസ്മ മാറ്റിവെക്കേണ്ടവർക്കും പദ്ധതിയായ പ്ലാസ്മ ഹെൽപ് ലിങ്കും ഏറെ ശ്രദ്ധേയമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേശവ് ചന്ദ് യാദവ് രാജിവച്ചതിനെ തുടർന്നാണ് ഉപാധ്യക്ഷനായിരുന്ന ബി.വി ശ്രീനിവാസിനെ യൂത്ത് കോൺസ്രഗിന്റെ ഇടക്കാല അധ്യക്ഷനായി നിയമിച്ചത്. കോവിഡ് കാലത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾ കൂടി പരിഗണിച്ച് പിന്നീട് സ്ഥിരം അധ്യക്ഷനായി നിയമിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് ശ്രീനിവാസ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ഈ പീഡന വിവാദം വലിയ ചർച്ചയാവുമെന്ന് ഉറപ്പാണ്.