തിരുവനന്തപുരം: എന്നെ തിരക്കി ആരും വരണ്ട.... ഞാൻ ഇവനോടൊപ്പം ജീവിച്ചോളാം...... ആൽഫിയയ്ക്ക് വീട്ടുകാരോട് പറയാനുള്ളത് ഇതാണ്-അഖിലിനെ നാളെ ആൽഫിയ എല്ലാ അർത്ഥത്തിലും സ്വന്തമാക്കും. അമ്പലത്തിലെ താലികെട്ട് ആഘോഷമാക്കാൻ കോവളവും തയ്യാറായി കഴിഞ്ഞു. നിയമ സംവിധാനങ്ങളെ സാക്ഷിയാക്കിയുള്ള മിന്നുകെട്ട്.

കൊല്ലത്തുകാരനാണ് ആൽഫിയയുടെ അച്ഛൻ. അമ്മ വീട് കായംകളുത്തും. അമ്മ വീട്ടിൽ നിന്നാണ് ആൽഫിയ കോവളത്ത് എത്തിയത്. അതിന് പിന്നിലൊരു കഥയുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് കോവളത്തെ അഖിലിനെ പരിചയപ്പെട്ടത്. ഇൻസ്റ്റ് സൗഹൃദം ഇഷ്ടമായി. ഇത് വീട്ടിൽ അറിഞ്ഞു. ചാറ്റ് സഹോദരൻ കണ്ടതോടെ പ്രശ്‌നമായി. ഇൻസ്റ്റാ പാസ് വേർഡ് ചോദിച്ചിട്ടും ചേട്ടന് നൽകിയില്ല. നീ തയ്യാറായി ഇരുന്നോ വാരം എന്നു പറഞ്ഞ് ചേട്ടൻ പോയി. ഗൗരവം മനസ്സിലായതോടെ കോവളത്തെ സുഹൃത്തിനെ വിളിച്ചു. വേഗം വന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. ഇതോടെ അഖിൽ എത്തി ആൽഫിയയുമായി കോവളത്ത് എത്തി.

സുരക്ഷിത സ്ഥലത്ത് എത്തിയതിന് പിന്നാലെ വീട്ടിലേക്ക് വിളിക്കുകയാണ് ആൽഫി ചെയ്തത്. മകളെ കാണാൻ വീട്ടുകാർ താൽപ്പര്യം അറിയിച്ചു. അങ്ങനെ അവരും കോവളത്ത് എത്തി. ആദ്യം ഒരു ഹാളിൽ വച്ചു കണ്ടു. പിന്നീട് പൊലീസ് സ്‌റ്റേഷനിലും. വെള്ളിയാഴ്ചയായിരുന്നു ഇതെല്ലാം. കായംകുളത്ത് നിന്നെത്തിയവർ ഇനി ഇവളെ വേണ്ടെന്ന് പറഞ്ഞ് മടങ്ങി. അഖിലിനൊപ്പം താമസിക്കാനാണ് താൽപ്പര്യമെന്ന് പൊലീസ് സ്‌റ്റേഷനിൽ അൽഫിയ എഴുതി കൊടുത്തു. എല്ലാം അതോടെ തീർന്നെന്ന് അവർ കരുതി. പക്ഷേ കായംകുളം ഗൂഢാലോചന വീണ്ടും വില്ലനായി എത്തി.

ഇന്നലെ രാവിലെ കായംകുളം പൊലീസ് സ്‌റ്റേഷനിൽ നിന്ന് വിളിയെത്തി. വേഗം ഹാജരാകാനായിരുന്നു നിർദ്ദേശം. പക്ഷേ വൈകിട്ട് താലികെട്ടായതിനാൽ വരാനാകില്ലെന്ന് പറഞ്ഞു. പിന്നെ സംഭവിച്ചത് കൂട്ട തല്ല്. ക്ഷേത്രത്തിലെ താലികെട്ടിനിടെ പൊലീസ് എത്തി. ബൂട്ടിട്ട് അവർ അമ്പലത്തിനുള്ളിൽ കയറി ബലപ്രയോഗത്തിലൂടെ ആൽഫിയയെ കൊണ്ടു പോയി. പക്ഷേ അഖിലും പിറകെ പോയി. മജിസ്‌ട്രേട്ടിന് മുന്നിൽ ആൽഫിയ എത്തിയപ്പോൾ വീണ്ടും കായംകുളത്ത് നിന്ന് കോവളത്തേക്ക് യാത്ര. മജിസ്‌ട്രേട്ടിന് മുന്നിലും പ്രായപൂർത്തിയായ ആൽഫിയ അഖിലിനൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് അറിയിക്കുകയായിരുന്നു. നാളെ വൈകിട്ട് അതേ ക്ഷേത്രത്തിൽ വച്ച് കല്യാണം. പിന്നെ ഇരുവരും സ്വപ്‌നങ്ങളുമായി പുതിയ ജീവിതത്തിലേക്ക്.

പ്ലസ് ടു കഴിഞ്ഞതേയുള്ള ആൽഫിയ. ഇനി അവളെ പഠിപ്പിക്കും-അഖിൽ പറയുന്നു. ആൽഫിയയുടെ വീട്ടിലെ സീൻ മനസ്സിലാക്കിയാണ് അവളെ വിളിച്ചു കൊണ്ടു വന്നത്. പണം ഉപയോഗിച്ച് എല്ലാം തടയാനായിരുന്നു ശ്രമം. ആൽഫിയെ എന്നോടൊപ്പമാണ് നിന്നത്. എന്നാൽ പൊലീസ് കൊണ്ട് പോയത് ആൽഫിയയെ മാത്രം. എന്തുകൊണ്ട് എന്നേയും കായംകുളത്തേക്ക് പൊലീസ് കൊണ്ടു പോയില്ല-ഇതാണ് അഖിലിന് ചോദിക്കാനുള്ളത്. ഏതായാലും ആൽഫിയയെ പൊന്നു പോലെ നോക്കുമെന്നാണ് അഖിൽ ഉറപ്പു നൽകുന്നത്.

വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെൺകുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയക്കുകയായിരുന്നു. ആൽഫിയയെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്റെ വീട്ടിലെത്തിച്ചത്. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. ഇരുവരും കോവളത്തേക്ക് മടങ്ങി. കായംകുളം സ്വദേശിനി അൽഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മിൽ പ്രണയത്തിലായിരുന്നു. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.

ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പൊലീസ് കായംകുളം സ്വദേശിയായ ആൽഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ട് പോയതെന്നാണ് പൊലീസിന്റെ വിശദീകരണം. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്. ആൽഫിയയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി എന്നാണ് കായംകുളം പൊലീസിന്റെ വിശദീകരണം. എന്നാൽ വെള്ളിയാഴ്ച ആൽഫിയെ വീടുവിട്ട് കോവളത്തെത്തിയ കാര്യം ആൽഫിയയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്ന് അഖിൽ പറയുന്നു. അന്ന് തന്നെ ആൽഫിയയുടെ ബന്ധുക്കൾ കോവളത്തെത്തിയിരുന്നു.

കോവളം പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തനിക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് ആൽഫിയ പറഞ്ഞുവെന്നും അഖിൽ പറയുന്നു. പിന്നീട് കാണാന്മാനില്ലെന്ന പരാതി നൽകിയതിലും പൊലീസിന്റെ ബലം പ്രയോഗത്തിലുമാണ് അഖിലിന്റെ ആക്ഷേപം. കായംകുളം പൊലീസിന്റെ നടപടിക്കെതിരെ അഖിൽ കോവളം പൊലീസിലാണ് പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അൽഫിയയുടെ വീട്ടുകാരും അഖിലിന്റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷൻ എസ് ഐയുടെയും വാർഡ് മെമ്പറുടെയും മധ്യസ്ഥതയിൽ ചർച്ച നടത്തുകയും തുടർന്ന് അൽഫിയയുടെ ഇഷ്ടപ്രകാരം അഖിലിനോപ്പം പോകാൻ അനുവദിക്കുകയും ആയിരുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു. ഇതിന് തൊട്ടു മുൻപ് കായംകുളത്ത് നിന്നുള്ള പൊലീസ് സംഘം ക്ഷേത്രത്തിൽ എത്തി അൽഫിയയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. കായംകുളം പൊലീസിന്റെ ബലപ്രയോഗത്തിന്റെയടക്കം വീഡിയോ പുറത്തുവന്നിരുന്നു.