തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ കണ്ണടച്ച് പിന്തുണയ്ക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പ്രതിഷേധത്തിന്റെ ഭാഗമായി ഭക്ഷണം മാലിന്യങ്ങൾക്കൊപ്പം തള്ളിയതിനെ അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആനാവൂർ പറയുന്നു. ഇതോടെ സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ജില്ലാ നേതൃത്വം പിന്തുണയ്ക്കുന്നത് മേയറെ ആണെന്ന് വ്യക്തമായി. അതിനിടെ സാമൂഹിക പ്രവർത്തകയായ ധന്യാ രാമന്റെ പോസ്റ്റും ചർച്ചയാകുന്നു. ആ പോസ്റ്റിലെ വരികൾക്കിടയിലെ വസ്തുതയാണ് ഈ ചർച്ചയ്ക്ക് കാരണം. എന്തുകൊണ്ടാണ് മേയറെ ആനാവൂർ പിന്തുണച്ചത് എന്നതിന് കൂടി ഉത്തരമായി ധന്യ രാമന്റെ പോസ്റ്റ് മാറുകയാണ്. 

പിരിച്ചു വിട്ടവരെയൊക്കെ മേയർ സൗകര്യം നോക്കി തിരിച്ചെടുക്കയോ ഇല്ലാതാവുകയോ ചെയ്യുമായിരിക്കും. അവനവന്റെ വീട്ടിലെ പെണ്ണുങ്ങൾ നാട്ടുകാരുടെ റോഡും കക്കൂസും ക്ലീൻ ചെയ്യാൻ പോകാത്തിടത്തോളം ഇതൊക്കെ മനസിലാക്കൻ നല്ലോണം പാടാണ്. ഇനി ഒറ്റ ചോദ്യം... കുറച്ചു നാൾ മുൻപ് എസ് എഫ് ആഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരനും ആയ വ്യക്തിയെ എംഡിഎംഎയുമായി രാത്രി രണ്ടു മണിക്ക് പൊലീസ് പിടിച്ചു. കോളേജ് കുട്ടികൾക്ക് പോലും ഇത് സപ്ലൈ ചെയ്യുന്ന ആളും കൂടിയാണ്. കേസ് എടുത്തു അറസ്റ്റിലും ജയിലിലും ആയി. വാർത്ത ആയി??
മേയർ എന്ത് നടപടി സ്വീകരിച്ചു ഈ വ്യക്തിക്ക് എതിരെ???-ഇതായിരുന്നു ധന്യയുടെ ചോദ്യം. ആനാവൂർ മേയറെ പിന്തുണച്ചെത്തുമ്പോൾ ചർച്ചയാകാനുള്ള വസ്തുത ഈ വാക്കുകളിലുണ്ട്.

ഈ വർഷം ജൂണിലായിരുന്നു എസ് എഫ് ഐ മുൻ വെള്ളറട ഏര്യാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ശിവപ്രസാദിൽ നിന്നും കൂട്ടുകാരൻ അജ്മലിൽ നിന്നും കഠിനംകുളം പൊലീസ് എം ഡി എം പിടിച്ചെടുത്തത്. കേസ് ഇല്ലാതാക്കാൻ അണിയറയിൽ നീക്കം ശക്തമായിരുന്നു. കേസിൽ നിന്നും ശിവപ്രസാദിനെ ഊരിയെടുക്കാനും ശ്രമമുണ്ടായിരുന്നു. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആനാവൂർ നാഗപ്പന്റെ അടുത്ത ബന്ധുവാണ് ശിവപ്രസാദ്. പോരാത്തതിന് അച്ഛൻ കൊല്ലപ്പട്ടപ്പോൾ തിരുവനന്തപുരം നഗരസഭയിൽ ആശ്രിത നിയമനത്തിലൂടെ ജോലി കിട്ടിയ വ്യക്തിയും. ഇയാൾക്കെതിരെ എന്ത് നടപടി എടുത്തുവെന്ന ചോദ്യമാണ് ധന്യാരാമൻ ഉയർത്തുന്നത്.

അഞ്ചു വർഷം മുൻപ് കഞ്ചാവ് ഉപയോഗിക്കുന്നത് സംബന്ധിച്ച് സംശയത്തിന്റെ പേരിൽ ശിവപ്രസാദിനെയും കൂട്ടുകാരെയും നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അന്നത്തെ എസ് എഫ് ഐ ജില്ലാ നേതൃത്വത്തിലെ ചിലർ സ്റ്റേഷനിൽ എത്തി കയ്യൂക്ക് കാണിച്ച് ഇവരെ മോചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് തുടർ നടപടിക്ക് പിന്നീട് പൊലീസും പോയില്ല എന്നതാണ് യാഥാർത്ഥ്യം. എസ് എഫ് ഐ, ഡി വൈ എഫ് ഐ ചുമതലകൾ വഹിക്കുമ്പോഴും ശിവപ്രസാദ് ലഹരിമാഫിയ ബന്ധം ഉപേക്ഷിച്ചിരുന്നില്ല.

എസ് എഫ് ഐ രംഗത്ത് തുടരുമ്പോഴും ആനാവൂരിൽ സാമൂഹ്യ വിരുദ്ധരുമായി ചേർന്ന് പല അതിക്രമങ്ങളും ശിവപ്രസാദ് നടത്തിയിട്ടുണ്ട് അന്നൊക്കെ തന്നെ സി പി എം പ്രാദേശിക നേതൃത്വവും ബന്ധുവായ ആനാവൂർ നാഗപ്പനുമാണ് രക്ഷകരായി എത്തിയിട്ടുള്ളത്. ലഹരി മാഫിയകൾ തമ്മിലുള്ള കുടിപ്പകയിലും ശിവപ്രസാദും നോട്ടപ്പുള്ളിയായിരുന്നു. ശിവപ്രസാദും കൂട്ടുകാരനും കഠിനംകുളം പൊലീസിന്റെ വലയിലായത് എതിർവിഭാഗം വിവിരം ചോർത്തി നല്കിയതുകൊണ്ടാണെന്നാണ് വിവരം.

വെള്ളറട -കുന്നത്തുകാൽ കേന്ദ്രീകരിച്ച് ശിവപ്രസാദ് രൂപം നല്കിയിരുന്ന ലഹരി മാഫിയ ടീം തമിഴ് നാട് കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. 9 വർഷം മുൻപ് പിതാവ് കൊല്ലപ്പെടുന്നതോടെയാണ് ശിവപ്രസാദ് ലഹരിമാഫിയയുമായി കൂടുതൽ അടുക്കുന്നത്. അന്ന് രാഷ്ട്രീയ എതിരാളികൾ ശിവപ്രസാദിനെ ലക്ഷ്യംവെച്ച് എത്തിയതായിരുന്നു. 2013 നവംബർ 4 ന് രാത്രിയാണ് ആനാവൂരിലെ സിപിഐ എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായ നാരായണൻ നായർ കൊല ചെയ്യപ്പെടുന്നത്. മകൻ ശിവപ്രസാദിനെ ആക്രമിക്കാൻ എത്തിയ സംഘം ആണ് അച്ഛനായ നാരായണൻ നായരെ കൊലപ്പെടുത്തിയത്.

ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചാണ് നാരായണൻ നായരെ ആർഎസ്എസ് അക്രമി സംഘം ക്രൂരമായി കൊലപ്പെടുത്തുന്നത്. നാരായണൻ നായരെ കൊലപ്പെടുത്തിയ സംഘം മൃതദേഹം വലിച്ചിഴച്ച് റോഡിൽ കൊണ്ടിടുകയായിരുന്നു. അച്ഛന്റെ മരണ ശേഷം മകന് ആശ്രിത നിയമനം നഗരസഭയിൽ ലഭിക്കുകയായിരുന്നു.

സാമൂഹിക പ്രവർത്തകയായ ധന്യാ രാമൻ ഇട്ട പോസ്റ്റ് ചുവടെ