തിരുവനന്തപുരം: യൂണിവേഴ്‌സിറ്റികളിൽ ഗവർണർ അനാവശ്യമായി ഇടപെടുന്നു എന്ന പരാതിയുമായാണ് സർക്കാർ പുതിയ നിയമം കൊണ്ടു സഭയിൽ പാസാക്കിയത്. ഗവർണറെ ഒതുക്കി കൊണ്ടുള്ള ഈ നിയമത്തിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിട്ടില്ല. ഇതിനിടെ സംസ്ഥാന സർക്കാറിന് പരമാവധി പണികൊടുക്കാനുള്ള വഴികളാണ് ഗവർണറും തേടുന്നത്. ഇതോടെ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് സംസ്ഥാന സർക്കാർ. കേരള സർവകലാശാലയിൽ അടക്കം താൽക്കാലിക വിസിയെ നിയമിക്കാനാണ് ഗവർണർ ഒരുങ്ങുന്നത്. സർക്കാർ നിസ്സഹകരണം തുടരുമ്പോൾ തന്നാൽ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു പോകട്ടെ എന്നതാണ് ഗവർണരുടെ നിലപാട്.

പ്രൊഫസർ തസ്തികയിലെത്തി പത്തുവർഷം കഴിഞ്ഞ അദ്ധ്യാപകരുടെ പട്ടിക ഉടൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നതും കൃത്യമായ മുന്നൊരുക്കത്തോടെയാണ്. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി സർവകലാശാലകളോടാണ് വിവരം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വൈസ് ചാൻസലറുടെ ഒഴിവു വരുമ്പോൾ സാധാരണ തൊട്ടടുത്ത സർവകലാശാലാ വൈസ് ചാൻസലർക്കാണ് ചുമതല നൽകുക. ഇതിൽനിന്ന് വ്യത്യസ്തമായി അതേ സർവകലാശാലയിലെ മുതിർന്ന പ്രൊഫസർക്ക് താത്കാലിക ചുമതല നൽകുകയെന്ന ലക്ഷ്യംവച്ചാണ് പട്ടിക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി 24-ന് അവസാനിക്കും. ഗവർണർ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയെങ്കിലും അതിലേക്ക് സർവകലാശാലാ പ്രതിനിധിയെ നൽകാത്തതിനാൽ പുതിയ വി സി. നിയമനത്തിന്റെ നടപടികൾ കാര്യമായി മുന്നോട്ടുപോയിട്ടുമില്ല. സമയബന്ധിതമായി നിയമനം സാധ്യമാകില്ലെന്ന് കണ്ടാണ് പ്രൊഫസർക്ക് താത്കാലിക ചുമതല നൽകാനൊരുങ്ങുന്നത്.

മുൻകാലങ്ങളിൽ സർക്കാരുമായി ഗവർണർ കൂടിയാലോചിക്കാറുണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ ഗവർണർ സ്വന്തംനിലയിലായിരിക്കും താത്കാലിക വി സി.യെ നിയമിക്കുകയെന്നാണ് വിവരം. യുജിസി. നിയമപ്രകാരം വി സി.യായി നിയമിക്കപ്പെടുന്നതിന് പത്തുവർഷത്തെ പ്രൊഫസർ സേവനം ആവശ്യമാണ്.

അതേസമയം വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുന്നതിന് ക്വാറം തികയ്ക്കാൻ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നതിന്റെ സാധ്യത ഗവർണർ പരിശോധിക്കുന്നു. സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽനിന്ന് വിട്ടുനിന്ന സെനറ്റ് അംഗങ്ങളെ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. അയോഗ്യരാക്കിയവരിൽ സ്റ്റാറ്റിയൂട്ടറി അംഗങ്ങൾ ഒഴികെയുള്ള 11 അംഗങ്ങളെ നാമനിർദ്ദേശംചെയ്യുന്നത് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്.

വൈസ് ചാൻസലർ ശുപാർശചെയ്യുന്ന പട്ടികയാണ് സാധാരണ ഗവർണർ അംഗീകരിച്ച് നാമനിർദ്ദേശം നടത്തുന്നത്. എന്നാൽ, സർക്കാരുമായി ആലോചിച്ചുവേണം പ്രതിനിധികളെ നിശ്ചയിക്കാനെന്ന് സർവകലാശാലാ ചട്ടത്തിൽ പറയുന്നില്ല. 1988-ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ഗവർണർ രാംദുലാരി സിൻഹ ഇത്തരത്തിൽ സർവകലാശാലാ ശുപാർശ മറികടന്ന് നാമനിർദ്ദേശം നടത്തിയിട്ടുണ്ട്. അന്ന് വി സി.

13 പേരുകൾ നൽകിയിരുന്നുവെങ്കിലുംഎട്ടെണ്ണം ഗവർണർ ഒഴിവാക്കി. ജസ്റ്റിസ് പി. സദാശിവം ഗവർണറായിരുന്നപ്പോഴും ഇത്തരത്തിൽ രണ്ടുപേരുകൾ അദ്ദേഹം വെട്ടിയിട്ടുണ്ട്. ഗവർണറും സർക്കാരും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ 11 അംഗങ്ങളെ ഗവർണർതന്നെ നാമനിർദ്ദേശം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.