കോഴിക്കോട്: കൂറ്റൻ യന്ത്രങ്ങളുമായി യാത്ര പുറപ്പെടുമ്പോൾ ഇത്തരത്തിലൊരു അവസ്ഥയുണ്ടാവുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ലോറികൾക്ക് ചുരം കയറാൻ അനുമതി നിഷേധിക്കപ്പെട്ടതോടെ രണ്ട് മാസത്തിലധികമായി പെരുവഴിയിൽ ദുരിതം പേറി കഴിയുകയാണ് പന്ത്രണ്ടോളം ജീവനക്കാർ. ചുരം കയറാൻ പുതിയ നിർദ്ദേശം വന്ന സാഹചര്യത്തിൽ ദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാവരും. വലിയ യന്ത്രങ്ങളുമായി എത്തിയ രണ്ട് ട്രെയ്‌ലർ ലോറികളാണ് താമരശ്ശേരി ചുരം കയറാൻ അനുമതിയില്ലാതെ അടിവാരത്ത് കുടുങ്ങിയത്.

ലോറികൾക്ക് ചുരം കയറാൻ മുൻകരുതൽ തുകയും സത്യവാങ്മൂലവും നിർദ്ദേശിച്ചിരിക്കുകയാണ് ഭരണകൂടം. കോഴിക്കോട്, വയനാട് ജില്ലാ കലക്ടറുടെ പേരിൽ പത്ത് ലക്ഷം രൂപ വീതം കരുതൽ തുകയായി കെട്ടിവെക്കണമെന്നും യാത്ര സംബന്ധിച്ച എല്ലാ ഉത്തരവാദിത്വവും കരാർ കമ്പനി വഹിക്കുമെന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്നുമാണ് ഭരണകൂടത്തിന്റെ ഏറ്റവുമൊടുവിലത്തെ നിർദ്ദേശം. ജില്ലാ ഭരണകൂടങ്ങൾക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് കോഴിക്കോട് കലക്ട്രേറ്റിൽ സമർപ്പിക്കണം.

പ്രശ്‌നങ്ങളൊന്നുമില്ലാതെ രണ്ട് വാഹനങ്ങളും ചുരം കയറുന്ന പക്ഷം തുക മടക്കി നൽകും. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നിശ്ചിത മാതൃകയിൽ സത്യവാങ്മൂലവും ആവശ്യപ്പെട്ട തുകയ്ക്കുള്ള ഡി ഡി യും സമർപ്പിച്ച ശേഷം തുടർ യാത്ര ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് കരാർ കമ്പനി അധികൃതർ.

ചെന്നൈയിൽ നിന്ന് കർണ്ണാടകയിലെ നഞ്ചങ്കോട്ടുള്ള നെസ്ലെ ഇന്ത്യ കമ്പനിയുടെ ബിസ്‌ക്കറ്റ് ഫാക്ടറിയിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായാണ് ലോറികൾ എത്തിയത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള യന്ത്രങ്ങളാണ് ലോറിയിലുള്ളത്. റോഡിന് കുറുകെ ലൈനുകൾ ഇല്ലാത്തതിനാൽ തടസ്സമില്ലാതെ ചുരം വഴി കടന്നുപോകാനാവുമെന്ന് ലോറി ഡ്രൈവർമാർ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ഇത് നിഷേധിച്ചു.

യന്ത്രങ്ങളുമായി കടന്നുപോകുമ്പോൾ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അധികൃതർ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. വാഹനത്തിന്റെ ഇരുഭാഗങ്ങളിലുമായി പുറത്തേക്ക് കടന്നു നിൽക്കുന്ന യന്ത്രങ്ങൾ മാർഗതടസ്സത്തിന് കാരണമാകുമെന്നും ചുരം പൂർണ്ണമായും ഗതാഗത സ്തംഭനത്തിലാവുമെന്നും ചുരം സംരക്ഷണ സമിതി പ്രവർത്തകരുൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് യാത്ര തുടരാനാവാതെ ലോറികൾ അടിവാരത്ത് നിർത്തിയിട്ടു. തുടർന്നിങ്ങോട്ട് പന്ത്രണ്ടോളം ജീവനക്കാർ രണ്ട് മാസത്തിലധികമായി പെരുവഴിയിൽ ദുരിതം അനുഭവിക്കുകയാണ്.