തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ ഉയരുന്ന വിമർശനത്തിൽ വീണ്ടും പ്രതികരിച്ച് എഴുത്തുകാരൻ കവി ബാലചന്ദ്രൻ ചുള്ളിക്കാട്. അക്കാദമിയുടെ നഷ്ടപരിഹാരം നൽകി തന്നെ ഒതുക്കുകയല്ല വേണ്ടതെന്നും സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ചുള്ളിക്കാട് പ്രതികരിച്ചു.

പണമോ, അക്കാദമിയോ സച്ചിദാനന്ദൻ മാഷ് ആയിരുന്നില്ല തന്റെ ലക്ഷ്യമെന്നും കവികളോടുള്ള സർക്കാരിന്റെയും സമൂഹത്തിന്റെയും അവഗണനയും വിവേചനവും വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് വ്യക്തമാക്കി. തനിക്ക് നഷ്ടപരിഹാരം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്‌ബുക്കിൽ കുറിച്ചത്.

സാഹിത്യ അക്കാദമി സംഘടിപ്പിച്ച 'അന്താരാഷ്ട്ര സാഹിത്യോത്സവ'ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയിരുന്നു. ഇതു വിവാദമായതിനു പിന്നാലെയാണു വിഷയത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ നിലപാട്

''മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ-സിനിമാ താരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണു പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്‌നമല്ല അത്.

''സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്‌നത്തെയും ഞാൻ ആദരിക്കുന്നു. സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്.'' ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

#ബാലചന്ദ്രൻചുള്ളിക്കാട് വീണ്ടും.

ഇന്ന് 2.45 ന് എനിക്ക് അയച്ച പോസ്റ്റ്. #അക്കാദമിയുടെ നഷ്ടപരിഹാരം എനിക്കു വേണ്ട.
#ബാലചന്ദ്രൻചുള്ളിക്കാട്
സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല.
കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദന്മാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.
മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി
വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്‌നമല്ല അത്.
സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്‌നത്തെയും ഞാൻ ആദരിക്കുന്നു.
സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്.